Asianet News MalayalamAsianet News Malayalam

കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു, പിതാവിനെതിരെ അന്വേഷണം

അച്ഛനും മകളും രാവും പകലും സ്റ്റാളിൽ താമസിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. എന്നാൽ  പെൺകുട്ടി സ്കൂളിൽ പോകുന്നതോ പുറത്തിറങ്ങുന്നതോ കണ്ടിട്ടില്ല.

Malaysian man confining daughter in market stall
Author
First Published May 18, 2024, 4:15 PM IST

കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു വളർത്തിയ പിതാവിനെതിരെ അന്വേഷണം. സിംഗപ്പൂരിലെ മാർക്കറ്റ് സ്റ്റാളിലെ ചെറിയൊരു മുറിയിലാണ് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇയാൾ മകളെ പൂട്ടിയിട്ടിരുന്നത്. സംഭവം പുറത്തുവന്നതോടെ മലേഷ്യക്കാരനായ പിതാവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സിറ്റി സ്റ്റേറ്റിൽ സ്ഥിരതാമസക്കാരനായ ടാൻ എന്ന് പേരുള്ള 63 -കാരനാണ് സ്വന്തം മകളോട് ഇത്തരത്തിൽ പെരുമാറിയത്. എന്നാൽ, ഇയാൾ മകളെ മർദ്ദിക്കുകയോ ശാസിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് മാർക്കറ്റിലെ മറ്റു കച്ചവടക്കാർ പറയുന്നത്. മുറിക്ക് പുറത്തിറങ്ങുന്നതിനും മറ്റുള്ളവരുമായി സംസാരിക്കുന്നതിനും കുട്ടിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ലയൺ സിറ്റിയിലെ ഏറ്റവും പഴയ ഹൗസിംഗ് എസ്റ്റേറ്റുകളിലൊന്നായ സർക്യൂട്ട് റോഡിലെ ഒരു മാർക്കറ്റിൽ ദീർഘനാളായി പച്ചക്കറി വിൽക്കുന്ന ആളാണ് ടാൻ. പച്ചക്കറികൾ സൂക്ഷിക്കുന്നതിനും മറ്റുമായി മാർക്കറ്റിൽ ഇയാൾ വാടകയ്ക്ക് എടുത്തിരുന്ന മുറിയിലാണ് 15 -കാരിയായ മകളെ പൂട്ടിയിട്ട് വളർത്തിയത്.

അടുത്തകാലത്തായി ടാനിന്റെ വാടകമുറിയോട് ചേർന്നുള്ള മറ്റൊരു കെട്ടിടത്തിലേക്ക് കച്ചവടം മാറ്റിയ ഒരാൾ ടാനിൻ്റെ സ്റ്റാളിൽ നിന്ന് മലമൂത്ര വിസർജ്ജനത്തിന്റെ ​​നാറ്റമനുഭവപ്പെടുന്നതായി ദേശീയ പരിസ്ഥിതി ഏജൻസിയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വളരെ ശോചനീയമായ അവസ്ഥയിൽ കുട്ടിയെ പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. ആറ് ചതുരശ്ര മീറ്റർ മാത്രം വിസ്തീർണ്ണം ഉള്ള ഒരു ചെറിയ തറയിലാണ് കുട്ടിയെ ഇയാൾ താമസിപ്പിച്ചിരുന്നത്. ഒരു മേശയും ഫ്രിഡ്ജ് ഫാനും തറയിൽ ഏറെ വൃത്തിഹീനമായ ഒരു കിടക്കയുമാണ് അവിടെയുണ്ടായിരുന്നത്.

അച്ഛനും മകളും രാവും പകലും സ്റ്റാളിൽ താമസിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. എന്നാൽ  പെൺകുട്ടി സ്കൂളിൽ പോകുന്നതോ പുറത്തിറങ്ങുന്നതോ കണ്ടിട്ടില്ല. കുട്ടി കുളിക്കാനോ മറ്റു പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ പോലും പുറത്തിറങ്ങുന്നതായി കണ്ടിട്ടില്ല എന്നാണ് അയൽവാസികൾ പറയുന്നത്. എപ്പോഴും ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. മറ്റുള്ളവരെ കാണുന്നതിനും അവരുടെ സഹായങ്ങൾ സ്വീകരിക്കുന്നതിനും ഇയാൾ മകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇവർക്ക് സ്വന്തമായി ഒരു വീടുണ്ടെന്നും എന്നാൽ എന്തിനാണ് ഇത്തരത്തിൽ കടമുറിയിൽ താമസിക്കുന്നത് എന്ന് അറിയില്ലെന്നും അയൽവാസികൾ പറഞ്ഞു.

പരിസ്ഥിതി ഏജൻസി കേസ് സാമൂഹിക കുടുംബ വികസന മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയെ വിദഗ്ധപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റി. ബാലപീഡനം ആരോപിച്ച് ടാനിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios