അച്ഛന്റെ മൃതദേഹത്തിനും ശവപ്പെട്ടിക്കും മുന്നിൽനിന്ന് ഫോട്ടോയെടുത്ത് പോസ്റ്റുചെയ്തു, ഇൻഫ്ലുവൻസർക്ക് വിമര്‍ശനം
കറുത്ത, ദേഹത്തോടൊട്ടി കിടക്കുന്ന വസ്ത്രവും ഹീൽഡ് ബൂട്ടുകളും ധരിച്ച റിവേര പെട്ടിക്ക് മുന്നിൽ പോസ് ചെയ്തു. ഒന്നിലധികം ഫോട്ടോകള്‍ റിവേര പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത് സാമൂഹിക മാധ്യമങ്ങളുടെ(social media) കൂടി കാലമാണ്. ചുറ്റിലുമുള്ള ലോകത്ത് നിന്നും സകലതും ഒരു വിരൽത്തുമ്പിൽ നമുക്ക് മുന്നിലേക്ക് തുറന്ന് വരുന്ന കാലം. എങ്കിലും പല കാര്യങ്ങളും നേരെ തിരിച്ചടിയും ആവാറുണ്ട്. ഇവിടെ സംഭവിച്ചതും അത് തന്നെയാണ് 85,000 -ത്തിലധികം ആരാധകരുള്ള ഒരു ഇൻഫ്ലുവൻസർക്ക്(influencer) നല്ലൊരു ശതമാനം ഫോളോവേഴ്സി(followers)നെ നഷ്ടപ്പെടുകയും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിയും വന്നു.
അച്ഛന്‍റെ ശവപ്പെട്ടിക്കും മൃതദേഹത്തിനും മുന്നില്‍ നിന്ന് ചറപറാ ചിത്രങ്ങളെടുത്തതിനാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ വലിയ തരത്തിലുള്ള വിമര്‍ശനം നേരിട്ടത്. ഫ്ലോറിഡയിലെ മിയാമിയിൽ നിന്നുള്ള ജെയ്‌ൻ റിവേര(Jayne Rivera) തന്റെ ഇൻസ്റ്റാഗ്രാമിലാണ് ആ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. തന്റെ പിതാവ്, ഒരു മുന്‍സൈനികനായിരുന്നു എന്നും അദ്ദേഹം അന്തരിച്ചു എന്നും അവള്‍ വ്യക്തമാക്കുന്നുണ്ട്.
കറുത്ത, ദേഹത്തോടൊട്ടി കിടക്കുന്ന വസ്ത്രവും ഹീൽഡ് ബൂട്ടുകളും ധരിച്ച റിവേര പെട്ടിക്ക് മുന്നിൽ പോസ് ചെയ്തു. ഒന്നിലധികം ഫോട്ടോകള്‍ റിവേര പോസ്റ്റ് ചെയ്തിട്ടുണ്ട്. “ശലഭം പറന്നു പോകുന്നു. റിപ്പ് പാപ്പി നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. നന്നായി ജീവിച്ച ഒരു ജീവിതമായിരുന്നു” എന്ന് അതില്‍ കുറിച്ചിട്ടുണ്ട്. ഒപ്പം അനവധി ഹാഷ്‍ടാഗുകളും നല്‍കിയിട്ടുണ്ട്. അതിലൊന്ന് “#ptsd” എന്നാണ്. എന്നാല്‍, സാമൂഹിക മാധ്യമത്തില്‍ നിരവധിപ്പേരാണ് റിവേരയെ നിശിതമായി വിമര്‍ശിച്ചത്.
റെഡ്ഡിറ്റിലും ഒരാള്‍ ഇതേ കുറിച്ച് പറയുകയുണ്ടായി. മിക്കവാറും ആളുകള്‍ അവളോട് പറഞ്ഞത് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യൂ എന്നാണ്. യുവതി പിന്നീട് ചിത്രങ്ങള്‍ നീക്കം ചെയ്തു എന്നാണ് മനസിലാവുന്നത്. പിതാവിനെ നഷ്ടപ്പെട്ട സങ്കടത്തേക്കാളുപരി അവള്‍ തന്‍റെ മുടിയും വസ്ത്രവും നഖങ്ങളും എല്ലാം കാണിക്കാനാണ് ശ്രമിച്ചത് എന്ന് പലരും അഭിപ്രായപ്പെട്ടു.
85,000 -ലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സും 307,300 ടിക് ടോക്ക് ഫോളോവേഴ്‌സും ഉള്ള റിവേരയ്ക്ക് അവളുടെ പ്രവർത്തനങ്ങളെത്തുടർന്ന് ഇതിനകം തന്നെ ആരാധകരില്‍ വലിയൊരു ശതമാനത്തെ നഷ്ടപ്പെട്ടു.