'65 -ൽ സിറിയ തൂക്കിലേറ്റിയ മൊസാദ് ചാരൻ, രഹസ്യ ഓപ്പറേഷനിലൂടെ ഇസ്രയേൽ വീണ്ടെടുത്തത് ദേശീയ ഹീറോയുടെ ഓർമ്മകൾ

Synopsis
അറുപത് വഷങ്ങൾക്ക് മുമ്പ് സിറിയ തൂക്കിലേറ്റിയ തങ്ങളുടെ ദേശീയ ഹീറോയായ ചാരന്‍ അവസാനമായി ഉപയോഗിച്ചിരുന്ന വസ്തുക്കൾ രാജ്യത്തേക്ക് തിരിച്ചെത്തിച്ച് മൊസാദ്.
മൊസാദ്, ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടനകളിലൊന്നാണെന്ന് ഇതിനകം തെളിയിച്ചിട്ടുള്ളതാണ്. ആ മികവിന്‍റെ കാരണങ്ങളില്‍ ഒന്ന്, തങ്ങളുടെ ചാരന്മാരെ കാലമെത്ര കഴിഞ്ഞാലും, മറവിയുടെ അടരിലടച്ച് വയ്ക്കാതെ ആദരിക്കാനുള്ള മനസാണ്. ദേശീയ ഹീറോയായി വാഴ്ത്തപ്പെട്ട മറവിയിലേക്ക് പോകുമായിരുന്ന ഒരു വ്യക്തിയെ അറുപത് വര്‍ഷങ്ങൾക്ക് ശേഷം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍. അതിനുള്ള വഴി തെളിഞ്ഞതാകട്ടെ സിറിയിലെ രാഷ്ട്രീയ മാറ്റവും. ഇത്രയും കാലം അത്തരമൊരു അവസരത്തിനായി ഇസ്രയേലും മൊസാദും കാത്തിരുന്നു. ഒടുവില്‍ ആ സമയമെത്തിയപ്പോൾ മറ്റൊരു രഹസ്യ ഓപ്പറേഷനിലുടെ അദ്ദേഹം ഉപയോഗിച്ചിരുന്ന ചില വസ്തുക്കൾ വീണ്ടെടുക്കാനും ഇസ്രേലിന് കഴിഞ്ഞു.
60 വര്‍ഷം മുമ്പ് മരിച്ചിട്ടും തങ്ങളുടെ ഉദ്യോഗസ്ഥന്‍ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് വസ്തുകൾ തിരിച്ചെടുക്കാന്‍ മൊസാദിന് കഴിഞ്ഞു. വെറുമൊരു ചാരനായിരുന്നില്ല അയാൾ. ഇസ്രയേലിന്‍റെ ഏറ്റവും പ്രശസ്തനായ ചാരൻ, ഏലി കോഹന്‍. ശത്രു രാജ്യമായ സിറിയയുടെ രഹസ്യങ്ങൾ ചോര്‍ത്താനായി അതിര്‍ത്തി കടന്നു. ഒടുവിൽ അവിടുത്തെ പ്രതിരോധ മന്ത്രിയുടെ ഉന്നത ഉപദേഷ്ടാവായി ഉയർന്ന പ്രതിഭാശാലി. സിറിയയിലെ രാഷ്ട്രീയ- സൈനിക നേതൃത്വത്തിനിടയിലേക്ക് നുഴഞ്ഞുകയറിയ ഇസ്രായേലി ചാരൻ ഏലി കോഹനുമായി ബന്ധപ്പെട്ട് സിറിയൻ ആർക്കൈവിൽ സൂക്ഷിച്ചിരുന്ന 2,500 വസ്തുക്കളില്‍ ചിലതാണ് ഇസ്രയേല്‍ വീണ്ടെടുത്തത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ ഒരു സ്ക്വയറിൽ കോഹനെ തൂക്കിലേറ്റിയിട്ട് അപ്പോഴേക്കും 60 വർഷങ്ങൾ കടന്ന് പോയിരുന്നു.
1965 ജനുവരിയിലാണ് ഏലി കോഹനെ സിറിയന്‍ ഇന്‍റലിജന്‍സ് പിടികൂടുന്നത്. അന്ന് പിടികൂടുമ്പോൾ അദ്ദേഹത്തില്‍ നിന്നും കണ്ടെടുത്ത വസ്തുക്കളെല്ലാം സിറിയ സൂക്ഷിച്ച് വച്ചു. അവയില്‍ ഫോട്ടോകളും റെക്കോർഡിംഗുകളും കത്തുകളും സ്വകാര്യ വസ്തുക്കളും ഉൾപ്പെടുന്നു. ഇവയില്‍ പലതും ഇന്ന് ഇസ്രയേലിലേക്ക് തിരിച്ചെത്തി. കൈയെഴുത്ത് പ്രതികളും അപ്പാര്‍ട്ട്മെന്‍റിന്‍റെ താക്കോലുകളും പാസ്പോര്‍ട്ടുകളും വ്യാജ തിരിച്ചറിയല്‍ രേഖകളും മൊസാദിന്‍റെ ദൗത്യവുമായി ബന്ധപ്പെട്ട് നിരിക്ഷിക്കേണ്ടവരുടെ പട്ടികയും നിരീക്ഷിക്കേണ്ട രീതികള്‍ അടങ്ങിയ രേഖകളും ഒപ്പം ഭര്‍ത്താവിനെ സിറിയന്‍ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എലി കോഹന്‍റെ ഭാര്യ നാദിയ ലോകനേതാക്കൾക്ക് എഴുതിയ കത്തുകളും തിരിച്ചെത്തിയവയില്‍പ്പെടുന്നു.
ലോകത്ത് ചാര പ്രവര്‍ത്തനത്തില്‍ സ്വന്തമായൊരു ഇടം മൊസാദിന് നേടിക്കൊടുക്കുന്നതില്‍ ഏലി കോഹന്‍റെ പങ്ക് ചെറുതല്ല. 1967 -ല്‍ നടന്ന മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഇസ്രയേലിന് വേഗത്തിലുള്ള വിജയം നേടിയെടുക്കുന്നതിലും ഏലി കോഹന്‍റെ വലിയ പങ്ക് വലുതായിരുന്നു. ഏലിയുടെ മരണത്തിന് രണ്ട് വര്‍ഷം കഴിഞ്ഞ് നടന്ന യുദ്ധമായിരുന്നിട്ടും അദ്ദേഹം നല്‍കിയ വിലപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇസ്രയേലിന് ആ യുദ്ധത്തില്‍ പെട്ടെന്നൊരു വിജയം കൈവരിക്കാന്‍ കഴിഞ്ഞത്. ഈ വിവരങ്ങൾ യുദ്ധ തന്ത്രങ്ങൾ മെനയുന്നതിലും പ്രതിരോധിക്കുന്നതിലും അപ്രതീക്ഷിത വിജയം നേടുന്നതിലും ഇസ്രയേലിനെ സഹായിച്ചു.
1960 -ന്‍റെ തുടക്കത്തില്‍ തന്നെ ഇസ്രയേലിന്‍റെ മുഖ്യ ശത്രുവായ സിറിയയുടെ രാഷ്ട്രീയ നേതൃത്വങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഏലി കോഹന് കഴിഞ്ഞു. ഒരേ സമയം സൈന്യത്തിലും രാഷ്ട്രീയത്തിലും ഏലി ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുത്തിരുന്നു. അധികം താമസിക്കാതെ തന്നെ സിറിയന്‍ പ്രതിരോധ മന്ത്രിയുടെ ഉന്നത ഉപദേഷ്ടാവായും അദ്ദേഹം മാറി. എന്നാല്‍, ആ മധുരകാലം അധികകാലം നിലനിത്താന്‍ ഏലിക്ക് കഴിഞ്ഞില്ല. 1965 ൽ, ഇസ്രായേലിലേക്ക് റേഡിയോ വഴി രഹസ്യവിവരം കൈമാറുന്നതിനിടെ കോഹൻ പിടിക്കപ്പെട്ടു. പിന്നാലെ 1965 മെയ് 18 -ന് ഡമാസ്കസിലെ ചത്വരത്തില്‍ നൂറുകണക്കിന് മനുഷ്യർ നോക്കി നില്‍ക്കെ രാജ്യത്തെ ഒറ്റിക്കൊടുത്ത ചാരനെ സിറിയ വിചാരണ ചെയ്ത് തൂക്കിലേറ്റി. അന്ന് ഏലിയുടെ കൈയില്‍ നിന്നും പിടിച്ചെടുത്തവയെല്ലാം സിറിയ സൂക്ഷിച്ചുവച്ചു. ആ അവശേഷിപ്പുകളാണ് ഇന്ന് ഇസ്രയേല്‍ സ്വന്തം രാജ്യത്തേക്ക് എത്തിച്ചത്.
ഇസ്രയേൽ രാജ്യത്തിന്‍റെ പിറവിക്ക് ശേഷം വലിയ സൈനിക നേട്ടങ്ങൾക്ക് അടിത്തറ പാകിയ ഏലി കോഹന്‍ രാജ്യത്തെ ദേശീയ ഹീറോയായി അതിനകം വാഴ്ത്തപ്പെട്ടിരുന്നു. കഴിഞ്ഞ 60 വര്‍ഷങ്ങൾക്കിടെ ഏലി കോഹന്‍ പല തവണ ലോക ശ്രദ്ധയിലേക്ക് കടന്നുവന്നു. 2019 -ൽ, 'ദി സ്പൈ' എന്ന ആറ് എപ്പിസോഡുകളുള്ള നെറ്റ്ഫ്ലിക്സ് പരമ്പര ഇറങ്ങി. 'ഏലി ഒരു ഇസ്രായേലി ഇതിഹാസമാണ്. ഇസ്രായേൽ ഇന്‍റലിജൻസ് രാഷ്ട്രം നിലനിന്നിരുന്ന വർഷങ്ങളിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഏജന്‍റാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല' എന്നായിരുന്നു നെതന്യാഹു ഏലിയെ കുറിച്ച് പറഞ്ഞത്. ഒടുവില്‍ മൊസാദ് നടത്തിയ ഒരു രഹസ്യ ഓപ്പറേഷനിലൂടെയാണ് ഏലിയുടെ വസ്തുവകകൾ തിരച്ചെടുത്തതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അവ ഏലി കോഹന്‍റെ വിധവയെ അദ്ദേഹം കാണിക്കുകയും ചെയ്തു. വസ്തുക്കളെക്കാൾ അദ്ദേഹത്തിന്‍റെ മൃതദേഹാവശിഷ്ടങ്ങളാണ് കൊണ്ടുവരേണ്ടിയിരുന്നതെന്ന് നാദിയ കോഹന്‍ പറഞ്ഞപ്പോൾ, മൊസാദ് അതിനുള്ള ശ്രമത്തിലാണെന്നായിരുന്നു നെതന്യാഹുവിന്‍റെ മറുപടി.
ഏലി കൊഹനെ മാത്രമല്ല, രാജ്യത്തിന് വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച മറ്റ് ജൂതന്മാരെയും വാഗ്ദത്ത ഭൂമിയിലേക്ക് കൊണ്ട് വരാന്‍ മൊസാദിന്‍റെ സഹായത്തോടെ ഇസ്രയേലിന് കഴിഞ്ഞിരുന്നു. 1982 -ൽ ലെബനനിൽ സിറിയൻ സേനയുമായുള്ള യുദ്ധത്തിനെ കൊല്ലപ്പെടുകയും നാല്പത് വര്‍ഷത്തോളം ഒരു വിവരവും ഇല്ലാതിരുന്ന ഒരു ഇസ്രയേലി സൈനികന്‍റെ മൃതദേഹം കഴിഞ്ഞ ആഴ്ചയാണ് ഇസ്രയേല്‍ സിറിയയില്‍ നിന്നും കടത്തിക്കൊണ്ട് വന്നത്.