സാക്ഷികൾക്ക് വധഭീഷണി; നീരവ് മോദിയ്ക്ക് ജാമ്യം നൽകരുത്; വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ വാദം തുടരുന്നു
ജാമ്യം അനുവദിച്ചാൽ നീരവ് മോദി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. ജാമ്യം ലഭിച്ചാൽ നീരവ് മോദി ബ്രിട്ടൻ വിട്ടുപോകാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ യുകെ കോടതിയിൽ വാദിച്ചു.
ലണ്ടൻ: നീരവ് മോദിയുടെ ജാമ്യഹർജിയിൽ യുകെയിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ വാദം തുടരുന്നു. നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്ന് ക്രൗൺ പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ സാക്ഷികൾക്ക് വധഭീഷണിയുണ്ട്. ജാമ്യം അനുവദിച്ചാൽ നീരവ് മോദി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. ജാമ്യം ലഭിച്ചാൽ നീരവ് മോദി ബ്രിട്ടൻ വിട്ടുപോകാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ യുകെ കോടതിയിൽ വാദിച്ചു.
ഇന്ത്യയിൽ നിന്ന് സിബിഐയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനെ സഹായിക്കാനായി കോടതിയിൽ എത്തിച്ചേർന്നിട്ടുണ്ട്. നീരവിനെതിരായ കൂടുതൽ തെളിവുകളും അന്വേഷണ ഏജൻസികൾ ഹാജരാക്കി. മാർച്ച് തുടക്കത്തിൽ അറസ്റ്റിലായ നീരവിനെ വിട്ടു കിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ ആദ്യമേ എതിര്‍ത്തിരുന്നു. ലണ്ടനിലെത്തുന്ന എന്‍ഫോഴ്സ്മെന്‍റ് സംഘം നീരവ് മോദിക്കെതിരായ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.
നേരത്തേ നീരവ് നല്‍കിയ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പിന്‍റെ വ്യാപ്തി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിൽ വിട്ടാൽ ഒളിവിൽപ്പോവാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നീരവ് മോദി ലണ്ടനിൽ സ്വൈരജീവിതം നയിക്കുന്നു എന്ന റിപ്പോർട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നതിനിടെ മാര്‍ച്ച് 20 നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. നരേന്ദ്രമോദി നീരവ് മോദിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിഷയമായി ഈ തട്ടിപ്പ് മാറുന്നതിനിടെയുള്ള നീരവ് മോദിയുടെ അറസ്റ്റ് ബിജെപിക്ക് ആശ്വാസമായിരിക്കുകയാണ്.