ജമ്മു കശ്മീരിലെ നിയന്ത്രണം പിന്‍വലിക്കും വരെ ഇന്ത്യയുമായി ചർച്ചയില്ലെന്ന് ഇമ്രാൻ ഖാൻ
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളോട് ലോകം കാണിക്കുന്ന നിസ്സംഗതയിൽ തനിക്ക് നിരാശയുണ്ടെന്നും ഇന്ത്യ ലോകരാജ്യങ്ങൾക്ക് താൽപ്പര്യമുള്ള വലിയ വിപണിയായതുകൊണ്ടാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇസ്‍ലാമാബാദ്: ജമ്മു കശ്മീരിലെ നിയന്ത്രണം പിന്‍വലിക്കും വരെ ഇന്ത്യയുമായി ചർച്ചയില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീർ വിഷയം അന്തർദേശീയ തലത്തിൽ എത്തിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളോട് ലോകം കാണിക്കുന്ന നിസ്സംഗതയിൽ തനിക്ക് നിരാശയുണ്ടെന്നും ഇന്ത്യ ലോകരാജ്യങ്ങൾക്ക് താൽപ്പര്യമുള്ള വലിയ വിപണിയായതുകൊണ്ടാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Read More; 'ഹൗഡി മോദി'; പാകിസ്ഥാനുമായി ഇപ്പോൾ ചർച്ചയ്ക്കില്ലെന്ന് ട്രംപിനെ അറിയിച്ച് മോദി
അതേസമയം, പാകിസ്ഥാനുമായി ഇപ്പോൾ ചർച്ചയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു. ഭീകരവാദത്തിനെതിരെ കർശന നടപടി വേണമെന്നും പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി. ഹൂസ്റ്റണിൽ വച്ച് നടക്കുന്ന ഹൗഡി മോദി പരിപാരിടിയിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് മോദി നിലപാട് വ്യക്തമാക്കിയത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായത്. കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു എന്‍ തള്ളിയിരുന്നു. കശ്മീര്‍ വിഷയം ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറൽ അറിയിച്ചത്.