Asianet News MalayalamAsianet News Malayalam

ലക്ഷ്മി നായരും മലയാളി പുരുഷന്മാരും

Lakshmi Nair and malayali male fantasies
Author
Thiruvananthapuram, First Published Feb 2, 2017, 9:53 AM IST

Lakshmi Nair and malayali male fantasies

സ്ത്രീകള്‍ സമൂഹത്തില്‍ മുന്നോട്ടു വരുന്നതിനെയും അധികാരം നേടുന്നതിനെയും ഇന്നും ഭീതിയോടെ കാണുന്നവര്‍ ആണ് ഇന്നും നല്ലൊരു വിഭാഗം മലയാളി പുരുഷന്മാരും. ലോ അക്കാഡമി വിഷയത്തില്‍ പ്രതി ഒരു പുരുഷന്‍ ആയിരുന്നു എങ്കില്‍, ആരും തിരിഞ്ഞു നോക്കാത്ത ചില സംഭവങ്ങള്‍, ആണ് വലിയ കോലാഹലം ആയി ഇപ്പോള്‍ അരങ്ങേറുന്നത്. നിയമപരമായി കേസുടുത്തു ശിക്ഷ കൊടുക്കുകയോ പ്രിന്‍സിപ്പലിനെ പുറത്താക്കുകയോ ചെയ്തു തീര്‍ക്കേണ്ട ഒരു സംഭവം മാത്രം ആണ് മറ്റെല്ലാ കലാലയങ്ങളിലും സ്ഥിരം നടക്കുന്നതു പോലെയുള്ള ഈ വിഷയവും. എന്നാല്‍ അതിനു പകരം സരിത നായരുമായുള്ള താരതമ്യം, നായര്‍ സ്ത്രീകളുടെ പണ്ടത്തെ തൊഴില്‍ എന്നുള്ള ലൈംഗിക അവഹേളനം, അരിവെപ്പുകാരി, ഉഴുന്ന് വടക്കാരി, കുക്കറി ടീച്ചര്‍, കുളി സീന്‍ തുടങ്ങിയുള്ള പദപ്രയോഗങ്ങളൂം വിമര്‍ശനങ്ങളും ആയി ഭൂരിപക്ഷം പുരുഷന്മാരും ലക്ഷ്മി നായരെ പോലുള്ള സ്ത്രീകളോടുള്ള ലൈംഗിക അസൂയ ചര്‍ദ്ദിക്കുകയും ആഭാസങ്ങള്‍ പ്രസംഗിക്കുകയും ആണ് ചെയ്തത്.

കുറച്ച് മുന്‍പ് രശ്മി നായര്‍, സരിത നായര്‍ ഒക്കെ ആയിരുന്നു. ഇപ്പോള്‍ ലക്ഷ്മി നായര്‍, നാളെ മറ്റൊരു സ്ത്രീ.

തൊലി വെളുപ്പുള്ള സ്ത്രീ
ഓരോ സമയത്തും ആഘോഷിക്കാന്‍ തൊലി വെളുപ്പുള്ള ഒരു സ്ത്രീ മലയാളി പുരുഷന്മാര്‍ക്ക് അത്യാവശ്യം ആണ്. കുറച്ച് മുന്‍പ് രശ്മി നായര്‍, സരിത നായര്‍ ഒക്കെ ആയിരുന്നു. ഇപ്പോള്‍ ലക്ഷ്മി നായര്‍, നാളെ മറ്റൊരു സ്ത്രീ. അത്ര മാത്രം.  യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം താല്‍ക്കാലിക വൈകാരിക ശമനം ആണ് നമ്മുടെ എക്കാലത്തെയും പോംവഴി. ശക്തിപ്പെടുന്ന ഇത്തരം കപട സദാചാര , വംശീയ വിഭാഗത്തെ വോട്ടിനു വേണ്ടി പ്രീതിപ്പെടുത്തല്‍ ആണ് ഇന്ന് മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതു സ്വഭാവം. സാമൂഹ്യ മാധ്യങ്ങളും ചാനലുകളും കുറവായിരുന്ന കാലത്ത് ഷക്കീല , രേഷ്മ , മറിയ, സില്‍ക്ക് സ്മിത ഒക്കെ ആയിരുന്നു മലയാളി പുരുഷന്മാരുടെ ആഘോഷം. ഇതിലൊന്നും ഒരു കറുത്ത സ്ത്രീ ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ല. അപ്പോഴെല്ലാം ലക്ഷ്മി നായരെ പോലുള്ള സ്ത്രീകളോടുള്ള ലൈംഗിക അസൂയ ചര്‍ദ്ദിക്കുക ആയിരുന്നു ഒരു വലിയ വിഭാഗം ചെയ്തത്. 

പുതിയ ഒരു 'വെളുത്ത് കൊഴുത്ത' ഒരു സ്ത്രീ മറ്റൊരു പ്രശ്‌നവുമായി പ്രത്യക്ഷപെടുന്നതുവരെ ലോ കോളേജ് പ്രശ്‌നം ഒരു പ്രശ്‌നം ആയി നിലനില്‍ക്കും, എന്നാല്‍ എത്ര കാലം കഴിഞ്ഞാലും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അതെ പോലെ കിടക്കും എന്നതാണ് ഇരുണ്ട യാഥാര്‍ഥ്യം. മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പല്‍ ഒരു ദളിത് സ്ത്രീ ആയതിനാലും, മലയാളിയുടെ പണ്ടത്തെ എ പടങ്ങള്‍ സൃഷ്ടിച്ച രതി സങ്കല്‍പ്പങ്ങള്‍ക്ക് ചൂട് പിടിപ്പിക്കാനുള്ള ശരീരം ഇല്ലാത്തതിനാലും, ആരും നിരാഹാരം കിടന്നില്ല. പുരുഷന്മാരായ രാഷ്ടീയ നേതാക്കന്മാരുടെ നാടകങ്ങള്‍ ഒന്നും അരങ്ങേറിയില്ല. ലാത്തി ചാര്‍ജും ഡൈനാമിറ്റ്  പൊട്ടലും ഒന്നും ഉണ്ടായില്ല. ഇതിപ്പോള്‍ ആഘോഷിക്കാന്‍ പറ്റിയ ഒരു സ്ത്രീ, പോരെങ്കിലോ ചില ഇടതു പക്ഷ ബന്ധവും. അപ്പോള്‍ സരിതാ നായര്‍ക്ക് ഒരു ബാലന്‍സിംഗ് ഉണ്ടാക്കാം. 

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമോത്സുകം ആയ പുരുഷാധിപത്യ മൂല്യങ്ങളില്‍ കെട്ടി പടുത്ത പാര്‍ട്ടികള്‍ മാത്രമാണ്.

പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ഉള്ളിലിരിപ്പ് ഒന്ന്
ഇടതനും വലതനും ഇക്കാര്യത്തില്‍ കണക്കാണ്, ഞങ്ങള്‍ ആണ് മാന്യന്മാര്‍ എന്ന് പറഞ്ഞു നടുവന്‍മാരായ സംഘികള്‍ക്കും പ്രസംഗിക്കാം. ആഹാ എന്തതിശയമേ സ്ത്രീകള്‍ തന്‍ നാമം എന്ന് പാടാം 'റേറ്റിങ് കിട്ടുന്നത് കൊണ്ട് മിക്ക മാധ്യമങ്ങളും സ്ത്രീകള്‍ ഉള്‍പ്പെട്ട ചെറിയ സംഭവങ്ങള്‍ പോലും പൂരം ആയി ആഘോഷിക്കുന്നു. സ്ത്രീകളുടെ ഫോട്ടോക്ക് വരെ ഫോട്ടോഷോപ്പില്‍ പര്‍ദ്ദ ഇട്ടു മാന്യതയുടെ അളവുകോല്‍ ശരിയാക്കുന്ന മാധ്യമം പത്രം വരെ ലക്ഷമി നായരെ മ്ലേച്ഛം ആയ വസ്ത്രം ആയ സാരി ഉടുത്ത ഒരു കഴുത ആയാണ് ചിത്രീകരിച്ചത്. ചിലര്‍ ലക്ഷ്മി നായരുടെ അവിഹിതം വരെ ഭാവനയില്‍ കണ്ടു നെടുങ്കന്‍ റിപ്പോര്‍ട്ടുകള്‍ മഞ്ഞ പത്രങ്ങളില്‍ എഴുതി സ്വര്‍ഗ്ഗ ലോകം പൂകി .

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമോത്സുകം ആയ പുരുഷാധിപത്യ മൂല്യങ്ങളില്‍ കെട്ടി പടുത്ത പാര്‍ട്ടികള്‍ മാത്രമാണ്. കല്ലെറിയുന്നതും, വെട്ടുന്നതും, കുത്തുന്നതും, തീയിടുന്നതും, ചാകുന്നതും ഒക്കെ ആണുങ്ങള്‍ മാത്രം. ചാകാനും കൊല്ലാനും ആണുങ്ങളെ സഹായിക്കാന്‍ പര്‍ദ്ദ ഇട്ടതും, സിന്ദൂരം തൊട്ടതും ഒക്കെ ആയ ചില പെണ്ണുങ്ങളെ കൂടി ഈ ഗോത്ര വര്‍ഗ പാര്‍ട്ടികള്‍ക്ക് രംഗത്തിറക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് മാത്രം. ഇടതു പാര്‍ട്ടികളില്‍ സ്ത്രീകളുടെ അവസ്ഥ കുറച്ചു മെച്ചമെന്നു പറയാം, അത്ര മാത്രം. ഒരു പാട് കാലത്തിനു ശേഷം സംവരണം അല്ലാതെ രണ്ടു സ്ത്രീ മന്ത്രിമാര്‍ ഉണ്ടായത് ഒരു വലിയ കാര്യം തന്നെ ആണ്. 

എങ്കിലും ഇത്തരം വിഷയങ്ങളില്‍ അവര്‍ നിശ്ശബ്ദര്‍ ആണ്. അവിടെയും വലിയ വിപ്ലവം ഒന്നും നടന്നിട്ടില്ല .കലാലയങ്ങളിലും കലയിലും കായിക മേഖലയിലും, സമൂഹത്തിലും അധികാര സ്ഥാനത്തില്‍ ഇരിക്കുന്ന സ്ത്രീകളെ അവസരം കിട്ടിയാല്‍ തകര്‍ക്കാന്‍ നമ്മുടെ ആണുങ്ങള്‍ ജാതി മത രാഷ്ട്രീ ഭേദമന്യേ ഒന്നിക്കും. പെണ്‍കുട്ടികളെ മാര്‍ക്ക് ഭീഷണി നടത്തി ഉപയോഗിക്കുക വരെ ചെയ്ത അധ്യാപകരും പ്രിന്‍സിപ്പല്‍ മാരും, ജാതി വംശീയ അധിക്ഷേപങ്ങളും പീഡനങ്ങളും , മത തിട്ടൂരങ്ങളും നടപ്പാക്കിയ പലരും ഇന്നും വിവിധ കാമ്പസുകളില്‍ വിലസുക ആണ്. ആ സംഭവങ്ങള്‍ ഒന്നും ആരും ഓര്‍ക്കുന്നേ ഇല്ല. വൈകാരിക ശമനത്തിന് അതൊന്നും ഉതകില്ല എന്നതാണ്  ലളിതമായ കാരണം. ഒന്ന് കൊണ്ടും ആരും അത് ആഘോഷിക്കുന്നുമില്ല .

അധികാര സ്ഥാനത്തില്‍ ഇരിക്കുന്ന സ്ത്രീകളെ അവസരം കിട്ടിയാല്‍ തകര്‍ക്കാന്‍ നമ്മുടെ ആണുങ്ങള്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒന്നിക്കും

പ്രശ്‌നങ്ങള്‍ അതേ പടി
സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പടെ വിവിധ കലാലയങ്ങളില്‍ നടമാടിക്കൊണ്ടിരിക്കുന്ന പ്രശനങ്ങള്‍ ഇന്നും പഴയ പടി നില നില്‍ക്കുന്നു. ആണ്‍, പെണ്‍കുട്ടികള്‍ക്ക് വേറെ നടപ്പാത മുതല്‍ ബെഞ്ച് വരെ , ക്ലാസില്‍ തുണി കെട്ടി വേര്‍തിരിച്ചു ക്ലാസില്‍ സദാചാരം പഠിപ്പിക്കുന്ന കോളേജുകള്‍ മുതല്‍ സദാ നാടന്‍ സദാചാര പോലീസ് വരെ. ആണ്‍- പെണ്‍ ബെഞ്ചുകള്‍ ഉണ്ടാക്കിയ, പെണ്‍കുട്ടികളെ നാടകത്തില്‍ അഭിനയിപ്പിക്കാത്ത, നടന്നു വരുന്ന വഴിയില്‍ ആണ്‍- പെണ്‍കുട്ടികള്‍ ഒരുമിച്ചു വരുന്നുണ്ടോ എന്ന് നോക്കാന്‍ എത്രയോ ദൂരം മരക്കൊമ്പുകള്‍ വെട്ടിമാറ്റിയ പ്രിന്‍സിപ്പല്‍ വിലസിയ കോഴിക്കോട്ടെ പ്രമുഖ കോളേജുമുതല്‍ , സ്ത്രീ വിരുദ്ധത, വംശീയ വിദ്വേഷം, ദളിത് പീഡനം, ഇടയ ലേഖനം, രാഷ്ട്രീയ അക്രമം , കൊലപാതകം, ആണ്‍ ചൂട് കിട്ടല്‍ പരാമര്‍ശങ്ങള്‍, വിവിധ ജാതീയ വംശീയ അവഹേളനം മുതല്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും എല്ലാം ലക്ഷ്മി നായരുടെ നെഞ്ചത്ത് പൊങ്കാല ഇട്ടാല്‍ തീരുന്നതല്ല. 

സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യവും പറ്റുന്ന എല്ലാ കോളജുകളിലും ഇന്ത്യന്‍ ഭരണഘടന അനുസരിച്ചുള്ള, പ്രായപൂര്‍ത്തി ആയ ഏതു വ്യക്തികള്‍ക്കും ഉള്ള സ്വാതന്ത്ര്യവും മതേതരം ആയ അവകാശങ്ങളും ഉറപ്പാക്കുന്ന പൊതു പെരുമാറ്റ ചട്ടം കൊണ്ട് വരികയും നിയമം നടപ്പിലാക്കുകയും ചെയ്താലേ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പറ്റുകയുള്ളൂ. 

Follow Us:
Download App:
  • android
  • ios