ഇടക്കാല ബജറ്റ് തന്നെയെന്ന് പീയുഷ് ഗോയൽ; ബജറ്റ് പ്രസംഗത്തിന്‍റെ തുടക്കത്തിൽ ബഹളം
ഇടക്കാല ബജറ്റാണ് താൻ അവതരിപ്പിക്കുന്നതെന്ന് പീയുഷ് ഗോയൽ തുടക്കത്തിൽ തന്നെ വ്യക്തമാക്കി. കേന്ദ്രസർക്കാറിന്‍റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സംപൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല എന്നായിരുന്നു പ്രതിപക്ഷ നിലപാട്.
ദില്ലി: ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള പീയുഷ് ഗോയൽ ബജറ്റ് അവതരണം തുടങ്ങിയപ്പോൾ തന്നെ സഭാതലം ബഹളത്തിൽ മുങ്ങി. ഇടക്കാല ബജറ്റാണോ സംപൂർണ്ണ ബജറ്റാണോയെന്ന് വ്യക്തമാക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം 2019-2020 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റാണ് താൻ അവതരിപ്പിക്കുന്നതെന്ന് മന്ത്രി തുടക്കത്തിൽ തന്നെ വ്യക്തമാക്കി.
കേന്ദ്രസർക്കാറിന്‍റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സംപൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല എന്നായിരുന്നു പ്രതിപക്ഷ നിലപാട്. സംപൂർണ്ണ ബജറ്റിന്‍റെ സ്വഭാവത്തിലുള്ള ഇടക്കാല ബജറ്റോ സംപൂർണ്ണ ബജറ്റ് തന്നെയോ ആണ് സർക്കാർ അവതരിപ്പിക്കുന്നതെങ്കിൽ സഭ വീണ്ടും ബഹളത്തിൽ മുങ്ങാനാണ് സാധ്യത.
ചികിത്സയിലുള്ള ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോഗ്യനില എത്രയും പെട്ടെന്ന് മെച്ചപ്പെടട്ടെ എന്ന് ബജറ്റ് പ്രസംഗത്തിന് മുമ്പ് പീയുഷ് ഗോയൽ ആശംസിച്ചു. അരുൺ ജയ്‍റ്റ്‍ലിയുടെ അഭാവത്തിലാണ് പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്‍റെ ചുമതല നൽകിയത്. രാജ്യം വികസനത്തിലേക്കും സമ്പൽസമൃദ്ധിയിലേക്കുമുള്ള പാതയിലാണെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പീയുഷ് ഗോയൽ പറഞ്ഞു.