ദില്ലിയില്‍ കോണ്‍ഗ്രസ്-ആപ്പ് സഖ്യത്തിന്‍റെ അനിശ്ചിതത്വം തുടരുന്നു
ദില്ലിക്കൊപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന ആപ്പ് ആവശ്യം കോണ്‍ഗ്രസ് തള്ളി. 18 സീറ്റിൽ സഖ്യം വേണമെന്ന ആപ്പിന്‍റെ ആവശ്യമാണ് കോണ്‍ഗ്രസ് തള്ളിയത്.
ദില്ലി: കോണ്‍ഗ്രസ് - ആം ആദ്മി പാര്‍ട്ടി സഖ്യം വീണ്ടും അനിശ്ചിതത്വത്തിൽ. ദില്ലിക്കൊപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന ആപ്പ് ആവശ്യം കോണ്‍ഗ്രസ് തള്ളി.
ദില്ലിയിലെ ഏഴ് സീറ്റിൽ 4 ഇടത്ത് ആംആദ്മി പാര്‍ട്ടിയും 3 ഇടത്ത് കോണ്‍ഗ്രസും എന്ന ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. ദില്ലി സഖ്യത്തോടൊപ്പം ഹരിയാനയിലും ചണ്ഡിഗഡിലുമായി 18 സീറ്റിൽ സഖ്യം വേണമെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ ആവശ്യം. 18ൽ 15 സീറ്റ് ഇപ്പോൾ ബി ജെ പിക്കൊപ്പമാണ്. സഖ്യം വന്നാൽ പത്തിൽ കൂടുതൽ സീറ്റ് കിട്ടുമെന്നാണ് ആപ്പിന്‍റെ വിലയിരുത്തൽ.
ഹരിയാനയിൽ ഗുഡ്ഗാവ്, ഫരീദാബാദ്, കര്‍ണാൾ എന്നീ മൂന്ന് സീറ്റുകളിൽ ധാരണയുണ്ടാക്കിയാൽ ചണ്ഡിഗഡിൽ കോണ്‍ഗ്രസിനെ പിന്തുണക്കാമെന്ന് ആപ്പ് വാഗ്ദാം ചെയ്തു. എന്നാൽ ദില്ലിക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ ആപ്പുമായി സഖ്യചര്‍ച്ചകൾ ഇല്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
ദില്ലിയിൽ മാത്രം സഖ്യം എന്ന കോണ്‍ഗ്രസ് നിലപാട് ആംആദ്മി പാര്‍ട്ടിയും തള്ളുകയാണ്. ഹരിയാനയിൽ ആപ്പുമായും ജനനായക് ജനത പാര്‍ടിയുമായി ധാരണയുണ്ടാക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകൾ നേരത്തെ വന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ പ്രതികരണത്തോടെ അത്തരമൊരു നീക്കം ഇല്ലെന്ന് കൂടി വ്യക്തമാവുകയാണ്. മെയ് 12നാണ് ഹരിയാനക്കൊപ്പം ദില്ലിയിൽ വോട്ടെടുപ്പ്.