'ഞാൻ നീതിനിഷേധത്തിന്‍റെ ഇര, എന്നോട് എല്ലാവര്‍ക്കും സഹതാപം';രാജ്മോഹൻ ഉണ്ണിത്താൻ
പാര്‍ട്ടിയ്ക്കകത്തോ പുറത്തോ എനിക്ക് ഒരു സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. പാര്‍ട്ടിക്ക് വേണ്ടി ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടിട്ടും തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ.
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിയില്ലെന്നും സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ സമീപനം മാത്രമാണ്. കോണ്‍ഗ്രസിന് എതിരായി ചിന്തിക്കാന്‍ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ജില്ല ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ട്. അമ്പതു വര്‍ഷമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുണ്ട്. എന്നാല്‍ രാജ് മോഹനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് പാര്‍ട്ടിയില്‍ ഉള്ളവര്‍ മാത്രമല്ല പറഞ്ഞിട്ടുള്ളത്. തന്നെ അംഗീകരിക്കണം പാര്‍ട്ടി സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ജനങ്ങളാണ്. തനിക്ക് ഒരു സീറ്റ് തന്നത് അംഗീകരിക്കാത്ത ഒരാള്‍ പോലും കേരളത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ എന്നോട് എല്ലാവര്‍ക്കും സഹതാപമാണുള്ളത്.
പാര്‍ട്ടിയ്ക്കകത്തോ പുറത്തോ എനിക്ക് ഒരു സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. എന്നോട് പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. എതിരെ കേള്‍ക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അങ്ങനെ തന്നെ കാണാന്‍ സാധിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍ഗോഡെത്തി സുബ്ബറായിയെ കാണും. എന്റെ മുഖം കണ്ടാല്‍ ഒരിക്കലും എതിര്‍വാക്ക് പറയാന്‍ സുബ്ബറായിക്ക് സാധിക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിക്കുന്നു. സുബ്ബറായിക്ക് തന്നെ ഏറെ താല്‍പര്യമാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
എതിര്‍പ്പ് ഉന്നയിക്കുന്നവരെക്കൂടി സഹകരിപ്പിക്കാതെ മുന്നോട്ട് പോകാന്‍ ആവില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പ്രചരണം ആരംഭിക്കുക കല്യാട്ട് നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പോരാട്ടം നടത്തുമെന്നും ചാവേറായല്ല തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.