ഈജിപ്തില്‍ ഭീകരാക്രമണം; 235 പേര്‍ കൊല്ലപ്പെട്ടു
സിനായ്: ഈജിപ്തിലെ നോര്‍ത്ത് സിനായിലെ മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലും 235 പേര്‍ കൊല്ലപ്പെട്ടു. അല്‍ അറിഷിലും സമീപ പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടെയാണ് ആക്രമണം. സ്‌ഫോടനത്തിന് ശേഷം നാല് അക്രമികള്‍ പള്ളിക്ക് സമീപം വെടിവയ്പും നടത്തി. സംഭവത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് പ്രാഥമിക നിഗമനം.
സിനായില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബിര്‍ അല്‍ബെദ് നഗരത്തിലെ അല്‍ റവ്ദ പള്ളിയിലാണ് ആക്രമണമുണ്ടായത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച പ്രസിഡന്‍റ് അബ്ദുള്‍ ഫത്താ അല്‍ സിസി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അറിയിച്ചു.
ആക്രമണം ഭീരുത്വമാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണും സംഭവത്തെ അപലപിച്ചു. ഐക്യരാഷ്ട്ര സഭയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ആദ്യം പള്ളിയ്ക്ക് നേരെ ബോംബാക്രമണം നടത്തുകയും പിന്നീട് ആരാധനയ്‌ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു.