അലോക് കുമാർ വർമ്മയുടെ വീടിന് മുന്നിൽ നിന്ന് നാല് ഐബി ഉദ്യോഗസ്ഥരെ പിടികൂടി
സിബിഐ മുൻ ഡയറക്ടർ അലോക് കുമാർ വർമ്മയുടെ വീടിന് മുന്നിൽ നിന്ന് നാല് ഐബി ഉദ്യോഗസ്ഥരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി
ദില്ലി: സിബിഐ മുൻ ഡയറക്ടർ അലോക് കുമാർ വർമ്മയുടെ വീടിന് മുന്നിൽ നിന്ന് നാല് ഐബി ഉദ്യോഗസ്ഥരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ ദില്ലി പൊലീസിന് കൈമാറി. സിബിഐ ഡയറക്ടർ അലോക് വർമ്മയേയും ഉപമേധാവി രാകേഷ് അസ്താനയേയും ചുമതലകളിൽ നിന്ന് മാറ്റിയതിനെതിരായി നല്കിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് നാല് ഐബി ഉദ്യോഗസ്ഥരെ അലോക് വർമ്മയുടെ വീടിന് മുന്നില്‍ നിന്ന് പിടികൂടുന്നത്.
അസ്താനക്കെതിരെയുള്ള കേസിനൊപ്പം റഫാൽ ഇടപാടിൽ സിബിഐ ഡയറക്ടറുടെ നീക്കങ്ങളും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. യശ്വന്ത് സിൻഹയും അരുൺ ഷൂരിയും നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ റഫാൽ ഇടപാടിൽ സിബിഐ ഡയറക്ടർ പ്രതിരോധ മന്ത്രാലയത്തോട് ചില ഫയലുകൾ ആവശ്യപ്പെട്ടിരുന്നു. അലോക് വർമ്മ പ്രാഥമിക അന്വേഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയില്‍ സിബിഐ ഡയറക്ടർ ചുമതലയില്‍ നിന്ന് മാറ്റിയത്.