അടഞ്ഞ് കിടന്ന വീട്ടിനുള്ളിലെ ഫ്രീസറിനുള്ളില്‍ യുവതിയുടെ മൃതദേഹം, ദുരൂഹത വര്‍ദ്ധിപ്പിച്ച് വീട്ടുടമയുടെ പരാതി
മനില : രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടിലെ പ്രാരാബ്ധം തീര്‍ക്കാന്‍ കുവൈറ്റില്‍ വീട്ടുജോലിയ്ക്ക് പോയ സഹോദരിയുടെ ജീവനറ്റ ശരീരം ഏറ്റ് വാങ്ങുമ്പോള്‍ അവര്‍ വാവിട്ട് നിലവിളിക്കുകയായിരുന്നു. 2014ൽ ഒരു സിറിയൻ–ലെബനീസ് ദമ്പതികൾക്കൊപ്പമാണ് ജോന്ന കുവൈറ്റിലേക്ക് പോയത്. അതിനുശേഷം ഒരിക്കല്‍ പോലും അവള്‍ തിരികെ വന്നിട്ടില്ല. പിന്നീട്, കേൾക്കുന്നത് അവളുടെ മരണവാർത്തയാണെന്നും കുടുംബം പറഞ്ഞു. എന്റെ സഹോദരിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുവൈറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജോന്ന ഡനീല ഡെമാഫിൽസിന്റെ സഹോദരന്‍ പറഞ്ഞു.
ഏകദേശം ഒരു വര്‍ഷത്തോളമായി ഉപേക്ഷിക്കപ്പെട്ട് കിടന്ന കെട്ടിടത്തിലെ ഫ്രീസറില്‍ നിന്നുമാണ് ജോന്നയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചും ദേഹമാസകലം മുറിവേറ്റ നിലയിലുമായിരുന്നു ജോന്നയുടെ മൃതദേഹം കണ്ടെത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഏറ്റവും അധികം വീട്ടുജോലിക്കാരെ അയയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലീപ്പിന്‍സ്. പ്രവാസികളായ അനേകം ആളുകളാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. ജോന്നയുട െമൃതദേഹം കണ്ടെത്തിയ കെട്ടിടത്തില്‍ താമസിച്ചിരുന്നത് ഒരു ലെബനീസ് പൗരനും അദ്ദേഹത്തിന്റെ സിറിയക്കാരിയായ ഭാര്യയുമാണ് താമസിച്ചിരുന്നത്. ഇവർ കുവൈത്ത് വിട്ടെങ്കിലും അപ്പാർട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. കോടതി ഉത്തരവുമായി ഉടമസ്ഥൻ എത്തി അപ്പാർട്ട്മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഫ്രീസറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ജോന്നയുടെ സ്പോൺസർ ലെബനീസ് പൗരനാണെന്നാണ് രേഖകൾ വിശദമാക്കുന്നത്. ഭാര്യയും ഭർത്താവും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുൻപ് വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇത് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ജീവനൊടുക്കിയതായി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുതെർത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിർത്തിവച്ചിരുന്നു.
രാജ്യത്തിന് പുറത്തു ജോലിചെയ്യുന്നവർക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിനും അവരുടെ സുരക്ഷയ്ക്കും വലിയ പ്രധാന്യം നൽകുമെന്ന് ഫിലിപ്പീൻ വിദേശകാര്യ സെക്രട്ടറി അലൻ പീറ്റർ സെയ്റ്റാനോ പറഞ്ഞു. ജോന്നയുടെ മരണവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുന്നതിന് എല്ലാ പിന്തുണയും കുവൈറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ അപ്പാര്‍ട്ട്മെന്റിലെ ഫ്രീസറില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കി.