മാണിയെ തിരികെ എത്തിക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമവായം
തിരുവനന്തപുരം: കെ.എം മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമവായം. മാണിയുമായി മുതിർന്ന നേതാക്കൾ ചർച്ച നടത്തും. ഇതിനിടെ ഏത് മുന്നണിക്കൊപ്പമെന്നത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുന്പ് തീരുമാനിക്കുമെന്ന് കെ.എം മാണി ഏഷ്യാനെറ്റ് ന്യൂസ് പോയിന്‍റ് ബ്ലാങ്കില്‍ പ്രതികരിച്ചു. പാർട്ടിക്ക് ഒരു മുന്നണിയോടും തൊട്ടുകൂടായ്മ ഇല്ലെന്നായിരുന്നു മാണിയുടെ നിലപാട്
ഇടുക്കി , കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളാണ് കെ എം മാണിയേയും കേരള കോണ്‍ഗ്രസ് എമ്മിനേയും തിരികെ യുഡിഎഫിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം നേതൃയോഗത്തില്‍ ഉന്നയിച്ചത് . മാണിയേയും കൂട്ടരേയും മുന്നണിയിലെത്തിക്കുന്നത് ഗുണം ചെയ്യുമെന്ന് പി ജെ കുര്യനും നിലപാടെടുത്തു . തുടർന്നാണ് കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങാന്‍ രാഷ്ട്രീയകാര്യ സമിതിയും പച്ചക്കൊടി കാട്ടിയത് . നാളെ ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചർച്ച ചെയ്ത് മാണിയുമായി ചര്‍ച്ച നടത്താന്‍ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തിയേക്കും .
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി ബൂത്ത് തല പ്രവര്‍ത്തനം ഉടൻ തുടങ്ങും . ലോക്സഭ തിരഞ്ഞെടുപ്പ് . മുന്നൊരുക്കങ്ങള്‍ക്കായി സംഘടന ചുമതല 20 മുതിര്‍ന്ന നേതാക്കള്‍ക്കായി വീതിച്ചു നല്‍കും . ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ സംസ്ഥാന തല യാത്ര സംഘടിപ്പിക്കും . സെപ്റ്റംബറില്‍ ജില്ലാ സമ്മേളനങ്ങളും നവംബറില്‍ സംസ്ഥാന സമ്മേേളനവും ചേരാനും തീരുമാനമായി