ഓൺലൈൻ ടാക്സി സമരം: ലേബർ കമ്മീഷണർ ഒത്തുതീർപ്പ് ചർച്ചയ്ക്ക്
ഓൺലൈൻ ടാക്സി സമരത്തിൽ ലേബർ കമ്മീഷണർ ടാക്സി യൂണിയനുകളെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് ക്ഷണിച്ചു. ഈ മാസം 14-നാണ് ചർച്ച.
കൊച്ചി: മിനിമം വേതനം ഉറപ്പാക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാലസമരം തുടങ്ങിയ സാഹചര്യത്തിൽ ലേബർ കമ്മീഷണർ ഡ്രൈവർമാരെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് ക്ഷണിച്ചു.
ഇന്നലെ അർധരാത്രി മുതലാണ് മിനിമം വേതനം ഉറപ്പാക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് കൊച്ചി നഗരത്തിലെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാലസമരം തുടങ്ങിയത്. പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഉബര്‍, ഒല എന്നീ കമ്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കേണ്ടെന്ന് സംയുക്ത തൊഴിലാളി സംഘടന തീരുമാനിച്ചിരുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ടാക്സി തൊഴിലാളികള്‍ തുടര്‍ച്ചയായി പത്താം ദിവസവും നടത്തിയ സമരം ഫലം കാണാതെ വന്നതോടെയാണ് അനിശ്ചിതകാലസമരത്തിലേക്ക് ഡ്രൈവര്‍മാര്‍ കടന്നത്. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓൺലൈൻ കമ്പനികളുടെ പ്രതിനിധികളുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച ഫലപ്രദമായില്ല.
സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കണം, ഓൺലൈൻ കമ്പനികൾ അമിത കമ്മീഷൻ ഈടാക്കുന്നത് അവസാനിപ്പിക്കണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ടാക്സി തൊഴിലാളികൾ സമരം തുടങ്ങിയത്.