ഉത്തരകൊറിയയ്ക്ക് തക്കീതുമായി അമേരിക്ക
വാഷിംഗ്ടണ്‍: അമേരിക്കയ്ക്കു ഭീഷണിയുണ്ടായാൽ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നു പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസ്. ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച പശ്ചാത്തലത്തിലായിരുന്നു ജെയിംസ് മാറ്റിസിന്റെ പ്രതികരണം.
അമേരിക്കവരെ ചെന്നെത്താൻ ശേഷിയുള്ള രണ്ട് ഭൂഖണ്ഡാന്തര മിസൈലുകൾ ഉത്തരകൊറിയ ജൂലൈയിൽ പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തരകൊറിയയെ ചുട്ടുചാമ്പലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ട്രംപിന്റെ മുന്നറിയിപ്പുകളെയും ഭീഷണികളെയും തങ്ങൾ വകവയ്ക്കുന്നില്ലെന്നാണ് ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിലൂടെ ഉത്തരകൊറിയ വ്യക്തമാക്കുന്നത്.
ഞായറാഴ്ച ഉത്തരകൊറിയ അതിശക്തമായ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിക്കാവുന്ന 120 കിലോടൺ ബോംബിന്റെ പരീക്ഷണം വൻവിജയമായിരുന്നുവെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ അറിയിച്ചു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ ആണവപരീക്ഷണമാണിത്. 2006ലായിരുന്നു ആദ്യ ആണവപരീക്ഷണം.