Asianet News MalayalamAsianet News Malayalam

പിണറായി കൂട്ടക്കൊലപാതകം; സൗമ്യയുടെ കാമുകനിലേക്ക് അന്വേഷണം ശക്തമാകുന്നു

കൊല നടക്കുന്ന ദിവസങ്ങളിലും തുടര്‍ന്നുമെല്ലാം സൗമ്യ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ ഫോണ്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

pinarayi murder police to question soumyas lover

കണ്ണൂര്‍: പിണറായിയിലെ കൂട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സൗമ്യയുടെ കാമുകനിലേക്ക് അന്വേഷണം ശക്തമാക്കി പൊലീസ്.  കൊലപാതകത്തിന് പ്രേരിപ്പിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.  അതേസമയം സൗമ്യയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഇയാള്‍ നിരന്തരം കുടുംബത്തെ സമീപിച്ചിരുന്നതായി സൗമ്യയുടെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊല നടക്കുന്ന ദിവസങ്ങളിലും തുടര്‍ന്നുമെല്ലാം സൗമ്യ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ ഫോണ്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മറ്റ് രണ്ട് പേരും നിരീക്ഷണത്തിലാണ്.   എന്നാല്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിലപാടില്‍ ഉറച്ചാണ് മൊഴിയൊടുപ്പില്‍ ഉടനീളം സൗമ്യയുടെ പ്രതികരണം.  സാക്ഷികളില്ലാത്ത കേസായതിനാല്‍ വ്യക്തമായ തെളിവ് ലഭിച്ചതിന് ശേഷം മതി അറസ്റ്റെന്ന നിലപാടിലാണ് പൊലീസും. ഇതിനിടെയാണ് പൊലീസ് സംശയിക്കുന്നയാളെക്കുറിച്ച് ബന്ധുവിന്റെ പ്രതികരണം. സൗമ്യയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഇയാള്‍ രണ്ടുമൂന്ന് തവണ കുടുംബത്തെ സമീപിച്ചിരുന്നതായി ബന്ധു പറഞ്ഞു. അമ്മയുടെയും അച്ഛന്റെയും മരണാന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ ശേഷം അതേപ്പറ്റി സംസാരിക്കാമെന്മ്പറഞ്ഞിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സൗമ്യയ്‌ക്ക് വിവാഹ വാഗ്ദാനം നല്‍കിയ കാര്യം മാതാപിതാക്കള്‍ക്കും അറിയാമായിരുന്നുവെന്നാണ് സൂചന.  അവശേഷിക്കുന്നവരില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയുന്നത് സൗമ്യക്കും കാമുകനും മാത്രമായതിനാല്‍  ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് വിവരങ്ങളെടുക്കാനാകും പൊലീസ് ശ്രമിക്കുക.  28-ാം തിയതി വരെ സൗമ്യ പൊലീസ് കസ്റ്റഡിയില്‍ തുടരും.

Follow Us:
Download App:
  • android
  • ios