അമൃത്സർ ട്രെയിൻ അപകടം: രാമലീലയിൽ രാവണനായി അഭിനയിച്ചിരുന്നയാളും രക്ഷാപ്രവർത്തനത്തിനിടയിൽ കൊല്ലപ്പെട്ടു
ട്രെയിന്‍ ദുരന്തത്തിന് തൊട്ടുമുമ്പാണ് ദല്‍ബീര്‍ സിംഗ് ദസറാ ആഘോഷത്തില്‍ നടന്ന രാംലീലയില്‍ അസുരരാജാവായ രാവണനായി വേഷമിട്ട് അരങ്ങു തകര്‍ത്തത്. നാടകത്തിനൊടുവില്‍ കോലം കത്തുന്നതിനിടയില്‍ നടന്ന അപകടത്തിൽ ദൽബീർ കൊല്ലപ്പെടുകയും ചെയ്തു.
അമൃത്സർ: അമൃത്സറിൽ ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന രാമലീലയിൽ രാവണനായി അഭിനയിച്ചിരുന്ന വ്യക്തി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പഞ്ചാബില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തത്തിന് തൊട്ടുമുമ്പാണ് ദല്‍ബീര്‍ സിംഗ് ദസറാ ആഘോഷത്തില്‍ നടന്ന രാംലീലയില്‍ അസുരരാജാവായ രാവണനായി വേഷമിട്ട് അരങ്ങു തകര്‍ത്തത്. നാടകത്തിനൊടുവില്‍ കോലം കത്തുന്നതിനിടയില്‍ നടന്ന അപകടത്തിൽ ദൽബീർ കൊല്ലപ്പെടുകയും ചെയ്തു. ട്രാക്കിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുപത്തിനാല് വയസ്സുകാരനായ ദൽബിർ സിംഗ് മരണപ്പെട്ടത്.
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ദൽബീറിന് കൃത്യമായി അറിയാമായിരുന്നു എന്ന് സുഹൃത്ത് പറയുന്നു. അതുകൊണ്ട് തന്നെ പരമാവധി ആളുകളെ രക്ഷിക്കാനാണ് ദൽബീർ സിംഗ് ശ്രമിച്ചത്. ട്രാക്കിന് ഇരുവശങ്ങളിലേക്ക് ഓടിമാറാൻ അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ദൽബീറുൾപ്പെടെ അറുപത് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. കുടുംബത്തിന്റെ ഏക അത്താണി അയാളായിരുന്നു. എല്ലാ വർഷവും രാമലീല ഇവിടെ നടക്കാറുണ്ട്. എല്ലാവർഷവും ദൽബീർ രാമലീലയിൽ അഭിനയിക്കാറുമുണ്ടായിരുന്നു. റെയിൽവേ ട്രാക്കിൽ നിന്ന് ആളുകളെ തള്ളിമാറ്റുന്നതിനിടയിൽ കാൽ ട്രാക്കിനിടയിൽ കുരുങ്ങിപ്പോയാണ് ദൽബീർ മരിച്ചത്.
എല്ലാവര്‍ഷവും ദല്‍ബീര്‍ സിംഗ് രാമലീലയില്‍ അഭിനയിക്കാറുണ്ട്. രാമന്റേയും ലക്ഷ്മണന്റേയും ഹനുമാന്റേയും വേഷത്തിലാണ് ദല്‍ബീര്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ആദ്യമായാണ് രാവണന്റെ വേഷം കെട്ടുന്നതെന്നും മാതാവ് പറയുന്നു. തന്റെ മകന് നീതി കിട്ടണം എന്നും ദല്‍ബീറിന്റെ മാതാവ് പറയുന്നു. അനാഥയായി പോയ ദൽബീറിന്റെ ഭാര്യയ്ക്കും കുഞ്ഞിനും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.