
ഇന്ത്യയിലെ മുൻനിര ഓട്ടോമൊബൈൽ നിർമ്മാതാക്കളിൽ ഒന്നായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് സെപ്റ്റംബറിൽ 1,00,298 വാഹനങ്ങളുടെ മൊത്ത വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 16 ശതമാനം വളർച്ചയാണിത്. നവരാത്രി ഉത്സവ സീസണിൽ ഉപഭോക്തൃ ആവശ്യകതയിൽ റെക്കോർഡ് വർധനവുണ്ടായതായി കമ്പനി റിപ്പോർട്ട് ചെയ്തു. നവരാത്രി ഉത്സവത്തിന്റെ ആദ്യ ഒമ്പത് ദിവസങ്ങളിൽ എസ്‌യുവി റീട്ടെയിൽ 60 ശതമാനത്തിൽ അധികം വർദ്ധിച്ചു. വാണിജ്യ വാഹന റീട്ടെയിൽ 70 ശതമാനത്തിലധികം വളർച്ച നേടി. യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ, മഹീന്ദ്ര ആഭ്യന്തര വിപണിയിൽ 56,233 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനം വർധനവാണ് ഇത്. അതേസമയം കയറ്റുമതി ഉൾപ്പെടെ മൊത്തം യുവി വിൽപ്പന 58,714 യൂണിറ്റിലെത്തി.
കമ്പനിയുടെ ആഭ്യന്തര വാണിജ്യ വാഹന വിൽപ്പന 26,728 യൂണിറ്റായി ഉയർന്നു. ഇത് 18 ശതമാനം വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. എങ്കിലും, മാസത്തിലെ അവസാന 10 ദിവസങ്ങളിൽ സെപ്റ്റംബറിലെ എസ്‌യുവി ബില്ലിംഗ് നമ്പറുകളെ നേരിയ തോതിൽ ബാധിച്ചതായി കമ്പനി അഭിപ്രായപ്പെട്ടു. ജിഎസ്‍ടി 2.0 യും ഉത്സവ സീസണിന് മുന്നോടിയായി വർദ്ധിച്ചുവരുന്ന ഡിമാൻഡും മികച്ച വളർച്ചയ്ക്ക് കാരണമായതായി മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു. സെപ്റ്റംബറിൽ, 56,233 യൂണിറ്റ് എസ്‌യുവി വിൽപ്പന കൈവരിച്ചതായും 10 ശതമാനം വളർച്ചയും മൊത്തം വാഹന വിൽപ്പന 1,00,298 യൂണിറ്റും, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 16 ശതമാനം വളർച്ചയും നേടി എന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഉത്സവകാല ഡിമാൻഡ് കാരണം, നവരാത്രിയുടെ ആദ്യ ഒമ്പത് ദിവസങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എസ്‌യുവി റീട്ടെയിലിൽ 60 ശതമാനത്തിലധികം വളർച്ചയും കൊമേഴ്സ്യൽ വെഹിക്കിൾസ് റീട്ടെയിലിൽ 70 ശതമാനത്തിലധികം വളർച്ചയും ലഭിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കയറ്റുമതി രംഗത്ത്, മഹീന്ദ്ര സെപ്റ്റംബറിൽ 4,320 വാഹനങ്ങൾ കയറ്റുമതി ചെയ്തു. ഇത് പ്രതിവർഷം 43 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെ മുച്ചക്ര വാഹന വിഭാഗത്തിൽ കമ്പനി ആഭ്യന്തര വിപണിയിൽ 13,017 യൂണിറ്റുകൾ വിറ്റു. 30 ശതമാനം വളർച്ച രേഖപ്പെടുത്തി.