
നിങ്ങൾ ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റ പ്രേമിയാണെങ്കിൽ, നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ടൊയോട്ട അവരുടെ ഏറ്റവും ജനപ്രിയമായ എംപിവി ഇന്നോവ ക്രിസ്റ്റ എന്നെന്നേക്കുമായി നിർത്തലാക്കുകയാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ദീർഘദൂര യാത്രകൾക്കായി ക്രിസ്റ്റയുടെ ഡീസൽ വേരിയന്റിനെ ഇപ്പോഴും ആശ്രയിക്കുന്നവരിൽ ഈ വാർത്ത ആശങ്ക ഉയർത്തി. വരാനിരിക്കുന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കമ്പനിയുടെ നിർത്തലാക്കലിന് കാരണമാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കമ്പനി ഈ അവകാശവാദങ്ങളെ ഇപ്പോൾ പൂർണ്ണമായും തള്ളിക്കളഞ്ഞു.
ഈ ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിൽ, ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) കൺട്രി ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ വിക്രം ഗുലാത്തി ഇപ്പോൾ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു. ഓട്ടോ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഇന്നോവ ക്രിസ്റ്റ നിർത്തലാക്കുന്നതിനെക്കുറിച്ചും ഡീസൽ എഞ്ചിനുകളിൽ നിന്നുള്ള മാറ്റത്തെക്കുറിച്ചും ചോദിച്ചപ്പോൾ, "ഇതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് ഞാൻ കരുതുന്നു" എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഗുലാത്തിയുടെ പ്രസ്‍താവന ഇതുസംബന്ധിച്ച ആ ഊഹാപോഹങ്ങൾക്കെല്ലാം അറുതി വരുത്തി.
ഡീസൽ വാഹനങ്ങൾക്ക് ഇപ്പോഴും ഇന്ത്യയിൽ ശക്തമായ ഡിമാൻഡ് ഉണ്ടെന്ന് വിക്രം ഗുലാത്തി വിശദീകരിച്ചു, പ്രത്യേകിച്ച് ദീർഘദൂര യാത്ര ചെയ്യുന്നവരും ശക്തമായ ടോർക്കും പ്രകടനവും ആവശ്യമുള്ളവരുമായ ഉപഭോക്താക്കൾക്കിടയിൽ. "ഡീസൽ വാഹനങ്ങൾ മാത്രം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ഇപ്പോഴും വിപണിയിലുണ്ട്" എന്ന് അദ്ദേഹം പറഞ്ഞു. വ്യവസായത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടും ഇന്നോവ ക്രിസ്റ്റയുടെ ആരാധകരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് ടൊയോട്ട വിശ്വസിക്കുന്നു. അവർ ഒരു പകരക്കാരനെ അന്വേഷിക്കുന്നില്ല.
ഡീസൽ എഞ്ചിനുകൾ മലിനീകരണം പുറപ്പെടുവിക്കുമെന്ന ധാരണ പൊതുവെ ആളുകൾക്കുണ്ട്. ഗുലാത്തി ഈ തെറ്റിദ്ധാരണ ഇല്ലാതാക്കി. ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനുശേഷം ഡീസൽ വാഹനങ്ങൾ പെട്രോൾ അല്ലെങ്കിൽ സിഎൻജി കാറുകൾ പോലെ വൃത്തിയുള്ളതായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ, മലിനീകരണത്തിന്റെ കാര്യത്തിൽ എല്ലാം തുല്യമാണ്. ഡീസൽ വാഹനങ്ങൾ മികച്ച പ്രകടനവും മികച്ച മൈലേജും വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പല പ്രമുഖ കാർ കമ്പനികളും ഡീസൽ പൂർണമായും പിൻവലിച്ച സമയത്താണ് ടൊയോട്ടയുടെ പ്രസ്താവന വരുന്നത്. എങ്കിലും ടൊയോട്ടയുടെ ചിന്ത അൽപ്പം വ്യത്യസ്‍തമാണ്. ഇലക്ട്രിക് കാറുകൾ, ഫ്ലെക്സ്-ഫ്യൂവൽ, ഹൈഡ്രജൻ സാങ്കേതികവിദ്യ എന്നിവയിൽ കമ്പനി വൻതോതിൽ നിക്ഷേപം നടത്തുന്നു. മാത്രമല്ല, ഒരു ഇന്ധനത്തെ മാത്രം ആശ്രയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ ഓട്ടോമൊബൈൽ ഭാവി പൂർണ്ണമായും ഇലക്ട്രിക് അല്ലെങ്കിൽ ഒരു സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ളതായിരിക്കില്ല, മറിച്ച് "മൾട്ടി-ഫ്യൂവൽ" ആയിരിക്കുമെന്ന് ഗുലാത്തി വ്യക്തമാക്കി. പെട്രോൾ, ഡീസൽ, സിഎൻജി, ഹൈബ്രിഡ് എന്നിവയെല്ലാം അതത് റോളുകൾ വഹിക്കുമെന്നും കമ്പനി പറയുന്നു.