മീശപ്പുലിമലയിലെത്തുന്ന സഞ്ചാരികള്‍ക്ക് വാഹനങ്ങളൊരുക്കി വനംവകുപ്പ്

By Web TeamFirst Published Jan 20, 2019, 9:39 PM IST
Highlights

ഇനിമുതല്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക്  വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം. കെ എഫ് ഡി സി യുടെ പദ്ധതി വനം മന്ത്രി കെ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. രണ്ട് വാഹനങ്ങളാണ് ഇതിനായി ഒരുക്കുന്നത്.

ഇടുക്കി: ഇനിമുതല്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക്  വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം. കെ എഫ് ഡി സി യുടെ പദ്ധതി വനം മന്ത്രി കെ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. രണ്ട് വാഹനങ്ങളാണ് ഇതിനായി ഒരുക്കുന്നത്.

24 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനിബസ്, ജീപ്പ് എന്നിവയാണ് മീശപ്പുലിമല സര്‍വീസിനായി ഒരുക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ മുടക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്‍റ് കോര്‍പറേഷനാണ് വാഹനങ്ങള്‍ വാങ്ങിയത്.

നിലവില്‍ 2000 മുതല്‍ 3000 വരെ ദിവസ വാടക നല്‍കി സ്വകാര്യ ജീപ്പുകളില്‍ വേണം സന്ദര്‍ശകര്‍ക്ക് മീശപ്പുലിമലയിലെത്താന്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും. മൂന്നാര്‍ സൈലന്റ് വാലി പണികള്‍ പൂര്‍ത്തിയായ ഉടന്‍ ഈ വാഹനങ്ങല്‍ സര്‍വ്വീസ് ആരംഭിക്കും. 

ശൈത്യകാലമാസ്വദിക്കാൻ മീശപ്പുലിമലയിൽ സഞ്ചാരികളുടെ വന്‍ തിരക്കാണ്.  മീശപ്പുലിമലയിൽ പോകാൻ ഓൺലൈനിലൂടെ വനംവകുപ്പിന്‍റെ അനുമതി തേടണം. മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാൽ സൈലന്‍റ് വാലിയിലെ വനംവകുപ്പിന്‍റെ ബേസ് ക്യാമ്പിലെത്താം. ഇവിടെ നിന്ന് ജീപ്പിൽ 16 കിലോമീറ്റ‍ർ നീളുന്ന ഓഫ് റൈഡിംഗ് നടത്തി കെഎഫ്ഡിസിയുടെ റോഡോമെന്‍ഷൻ കോട്ടേജിൽ എത്തണം. 

രാത്രി ഇവിടെ തങ്ങിയതിന് ശേഷം അതിരാവിലെയാണ് മീശപ്പുലിമലയിലേക്കുള്ള യാത്ര. ഏഴര കിലോമീറ്റർ നീളുന്ന ട്രെക്കിംഗ്. കാൽനടയായി ഏഴ് മലകൾ താണ്ടിയുള്ള യാത്ര അൽപം ആയാസകരമാണെങ്കിലും മലയുടെ നെറുകയിൽ എത്തിയാലുള്ള കാഴ്ച ആരുടെയും മനംനിറയ്ക്കും. പ്രകൃതിയുടെ വിസ്മയത്തിനൊപ്പം മാനും, കേഴയും, വരയാടുമെല്ലാം മീശപ്പുലിമലയിൽ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കും. തിരക്ക് കൂടിയതോടെ കെഎഫ്ഡിസി സഞ്ചാരികള്‍ക്കായി പ്രത്യേക യാത്ര പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

click me!