കേരളത്തില്‍ നിന്നുള്ള ആയിരത്തിലധികം ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തിൽ നിന്നുള്ള 1178 ആഡംബര കാറുകൾ പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തല്‍. കോടികളാണ് നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്‍ടമായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേരളത്തില്‍ നിന്നുള്ള മോട്ടോര്‍ വാഹനവുപ്പ് ഉദ്യോഗസ്ഥസംഘം പോണ്ടിച്ചേരിക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വ്യാജവിലാസത്തിലാണു ഈ കാറുകളില്‍ ഭൂരിഭാഗവും രജിസ്റ്റർ ചെയ്തതെന്നാണു സൂചന. അതിനാല്‍ കാറുകൾ രജിസ്റ്റർ ചെയ്ത വിലാസത്തെക്കുറിച്ചു സംഘം അന്വേഷിക്കും. പുതുച്ചേരി ട്രാൻസ്പോർട്ട് സെക്രട്ടറി, കമ്മിഷണർ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും. പോണ്ടിച്ചേരിയില്‍ കാറുകൾ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചതിനുള്ള നോട്ടീസിനു തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നടൻ സുരേഷ് ഗോപി എംപി ഉൾപ്പെടെയുള്ളവർക്കെതിരെ മോട്ടോർവാഹന വകുപ്പ് പോലീസിനു പരാതി നല്‍കുമെന്നും റവന്യു റിക്കവറി പ്രകാരം നികുതി ഈടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രബോസ് വധക്കേസിൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിഷാം അടക്കം 10 ആഡംബര വാഹനമുടമകൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചതായാണ് വിവരം. ഒന്നരക്കോടി രൂപയുടെ കാറിന്റെ റജിസ്ട്രേഷൻ പോണ്ടിച്ചേരിയിൽ നടത്തിയ നിഷാം 25 ലക്ഷം രൂപയോളമാണ് വെട്ടിച്ചത്.
എല്‍ഡിഎഫ് നടത്തിയ ജനജാഗ്രതാ യാത്രയുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആഢംബര കാര്‍ യാത്ര വിവാദമായിരുന്നു. ഇതോടെയാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‍ത് ലക്ഷങ്ങള്‍ നികുതി വെട്ടിച്ച് കേരളത്തിലോടുന്ന വാഹനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. തെന്നിന്ത്യന്‍ താരം അമലാപോള്‍, യുവനടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്ത വിവരം നേരത്തെ പുറത്തു വന്നിരുന്നു.
20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.
ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ കോടിയേരി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയുള്ളവ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥിരമായി കേരളത്തില്‍ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
മാത്രമല്ല പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍ത താരങ്ങള്‍ ചെയ്‍തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഫഹദ് ഫാസിലിന്‍റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍ എന്നതാണ് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് സുരേഷ് ഗോപിക്കെതിരെ ആദ്യം സമാന ആരോപണം ഉയരുന്നത്. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7നാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തനിക്ക് പോണ്ടിച്ചേരിയില്‍ അഡ്രസുണ്ടെന്നും അതിനാല്‍ കുഴപ്പമില്ലെന്നും എംഎല്‍എയായ മുകേഷിന്റെ വണ്ടി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതു പോണ്ടിച്ചേരിയിലാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപിയുടെ പ്രതികരണം.
അതേ സമയം ആഢംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പു നടത്താൻ സൗകര്യം ഒരുക്കുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.