ഇന്ത്യയിൽ നിർമിച്ച ജനപ്രിയ വാഹനം മൂന്നാം തലമുറ സ്വിഫ്റ്റ് കടല്‍കടക്കുന്നു. സ്വിഫ്റ്റിന്‍റെ കയറ്റുമതിക്ക് തുടക്കമായി. മുംബൈ തുറമുഖത്തു നിന്നും ദക്ഷിണ ആഫ്രിക്കയിലേക്കാണ് സ്വിഫ്റ്റ് യാത്രയായത്.
ഫെബ്രുവരയില്‍ നടന്ന ദില്ലി ഓട്ടോ ഷോയിലാണ് സ്വിഫ്റ്റ് അവതരിക്കുന്നത്. ഗുജറാത്തിലെ ഹന്‍സാല്‍പുര്‍ പ്ലാന്‍റില്‍ നിന്നുമാണ് മാരുതി സ്വിഫ്റ്റുകളുടെ ഉല്‍പ്പാദനം. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില.
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.