ആൻഫ്രാങ്കിനെയും കുടുംബത്തെയും ഒറ്റിക്കൊടുത്തതാര്? ഒറ്റുകാരനെ കുറിച്ചുള്ള പുസ്തകം വിവാദമാവുന്നു

By Web TeamFirst Published Feb 1, 2022, 10:53 AM IST
Highlights

എന്നാൽ, പുസ്തകം പ്രസിദ്ധീകരിച്ചതു മുതൽ നിരവധി പേരാണ് ഇതിനെ വിമർശിച്ച് കൊണ്ട് മുന്നോട്ട് വന്നത്. സ്വിസ് ആസ്ഥാനമായുള്ള ആൻ ഫ്രാങ്ക് ഫണ്ട്, സ്വിസ് പ്രസ്സിനോട് സംസാരിക്കുമ്പോൾ പറഞ്ഞത് ആ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളെല്ലാം പിശകുകള്‍ നിറഞ്ഞതാണ് എന്നാണ്. 

ആൻഫ്രാങ്കി(Anne Frank)നെ അറിയാത്തവരുണ്ടാവില്ല. നാസികളുടെ ക്രൂരത തന്റെ ഡയറിയിലൂടെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ പെൺകുട്ടി. ഒളിച്ചുകഴിയവെ നാസി(Nazis) പൊലീസിനാൽ കണ്ടുപിടിക്കപ്പെട്ട ആനും കുടുംബവും പിന്നീട് കോൺസൺട്രേഷൻ ക്യാമ്പിലെത്തുകയായിരുന്നു. അവിടെവച്ച് ആൻ മരിച്ചു. ഇപ്പോഴിതാ, ആൻ ഫ്രാങ്കിനെയും അവളുടെ കുടുംബത്തെയും നാസികൾക്ക് ഒറ്റിക്കൊടുത്തയാളെ കുറിച്ച് വിവരിക്കുന്ന ഒരു പുസ്തകം പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ, അങ്ങനെയൊരു പുസ്തകം അച്ചടിച്ചതിന് ഡച്ച് പബ്ലിഷിംഗ് ഹൗസിന് ക്ഷമാപണം നടത്തേണ്ടി വന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത് ആന്‍ഫ്രാങ്കിന്‍റെയും കുടുംബത്തിന്റെയും അറസ്റ്റുകൾക്ക് ഉത്തരവാദിയായ ആളെ കുറിച്ചാണ് പുസ്തകം. അർനോൾഡ് വാൻ ഡെൻ ബെർഗ്(Arnold van den Bergh) എന്ന ജൂതനായിരുന്നു അതെന്നാണ് പുസ്തകത്തിന് വേണ്ടി പ്രവർത്തിച്ച അന്വേഷണസംഘം പറഞ്ഞത്. എന്നാൽ, ഇയാൾക്കെതിരെ പുസ്തകത്തിൽ വിമർശനാത്മകമായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത് എന്നതാണ് പുസ്തകത്തിന് നേരെ ഉയരുന്ന പ്രധാന വിമർശനം.

പുസ്തകം ഇറങ്ങിയപ്പോള്‍ മുതല്‍ത്തന്നെ നിരവധിപ്പേര്‍ അതിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. രണ്ടുവര്‍ഷത്തെ ഒളിച്ചിരിപ്പിനുശേഷം 1945 -ല്‍ ഒരു നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ വച്ചാണ് ആന്‍ഫ്രാങ്ക് മരിക്കുന്നത്. യുദ്ധസമയത്ത് ജൂതരനുഭവിച്ച ഏറ്റവും വലിയ ക്രൂരതകളുടെ നേര്‍ക്കാഴ്ചയായിരുന്നു ആന്‍ഫ്രാങ്കിന്‍റെ ഡയറി. ജൂത നോട്ടറിയായ വാൻ ഡെൻ ബെർഗ് സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയാവാം ആന്‍ഫ്രാങ്കിന്‍റെയും കുടുംബത്തിന്‍റെയും ഒളിത്താവളം ഒറ്റിക്കൊടുത്തത് എന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പറയുന്നത്. ഡച്ച് പ്രസാധകരായ Ambo Anthos ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം ഇറങ്ങിയ ഉടനെ തന്നെ അതിനെതിരെ വിമർശനവും ഉയർന്നു തുടങ്ങി. 

ചരിത്രകാരന്മാരും ഒരു മുൻ എഫ്ബിഐ ഏജന്റ് ഉൾപ്പെടെയുള്ള മറ്റ് വിദഗ്ധരും അടങ്ങുന്ന അന്വേഷണ സംഘം, ആൻഫ്രാങ്കിനും കുടുംബത്തിനും ഒളിത്താവളത്തിൽ എന്താണ് സംഭവിച്ചത്, എങ്ങനെയാണ് ഒറ്റുകൊടുക്കപ്പെട്ടത് എന്നറിയാനായി ആറുവര്‍ഷത്തോളമാണത്രെ അന്വേഷണം നടത്തിയത്. ഇതിനായി പല ആധുനികസാങ്കേതിക വിദ്യകളും അവര്‍ ഉപയോഗപ്പെടുത്തി എന്നും പറയുന്നു. 

എന്നാൽ, പുസ്തകം പ്രസിദ്ധീകരിച്ചതു മുതൽ നിരവധി പേരാണ് ഇതിനെ വിമർശിച്ച് കൊണ്ട് മുന്നോട്ട് വന്നത്. സ്വിസ് ആസ്ഥാനമായുള്ള ആൻ ഫ്രാങ്ക് ഫണ്ട്, സ്വിസ് പ്രസ്സിനോട് സംസാരിക്കുമ്പോൾ പറഞ്ഞത് ആ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളെല്ലാം പിശകുകള്‍ നിറഞ്ഞതാണ് എന്നാണ്. വിമർശനത്തെത്തുടർന്ന്, പ്രസാധകൻ പുസ്തകമെഴുതിയ കനേഡിയൻ എഴുത്തുകാരി റോസ്മേരി സള്ളിവന് ഒരു ഇമെയിൽ അയച്ചു. അതില്‍, പുസ്തകത്തെക്കുറിച്ച് കൂടുതൽ വിമർശനപരമായ നിലപാട് എടുക്കേണ്ടതായിരുന്നുവെന്ന് കുറ്റപ്പെടുത്തിയെന്നാണ് അറിയുന്നത്. 

“ഈ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനത്തിനും ചോദ്യങ്ങൾക്കുമുള്ള ഗവേഷകരുടെ ഉത്തരങ്ങള്‍ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്, അതിനാല്‍ പുസ്തകം വീണ്ടും അച്ചടിക്കാനുള്ള തീരുമാനം വൈകിപ്പിക്കുകയാണ്. പുസ്തകം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കില്‍ അതില്‍ ഖേദം അറിയിക്കുന്നു” എന്നും പ്രസാധകർ പറയുന്നു. 
 

click me!