Book Release : ചെങ്കൊടിക്ക് തീ പിടിച്ച കാലം, വിഭാഗീയതയുടെ അണിയറക്കഥകളുമായി പുസ്തകം വരുന്നു!

By Rasheed KPFirst Published Mar 15, 2022, 5:21 PM IST
Highlights

''പാര്‍ട്ടി വിഭാഗീയതയില്‍ ആയിരക്കണക്കിന് നേതാക്കള്‍ക്കാണ് തങ്ങളുടെ രാഷ്ട്രീയ ഭാവി നഷ്ടമായത്. എത്രയോ പേര്‍ രാഷ്ട്രീയം അവസാനിപ്പിച്ചു. എത്രയോ പേര്‍ ഒന്നുമല്ലാതായി.''- ഏത് തരത്തില്‍ നോക്കിയാലും വിഭാഗീയത പാര്‍ട്ടിക്ക് നഷ്ടമാണുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ പുസ്തകം. 
 

1996 -ല്‍ വി എസിന് മാരാരിക്കുളത്തുണ്ടായ തോല്‍വിയുടെ അറിയാക്കഥകളും പുസ്തകം പറയുന്നുണ്ട്. ഈഴവവോട്ടുകള്‍ വി എസിന് കിട്ടാതിരിക്കുന്നതിന് നടന്ന നാടകങ്ങള്‍ പുസ്തകത്തിലുണ്ട്. ഗൗരിയമ്മയുമായി ബന്ധപ്പെട്ട് വിഎസിനെതിരെ ഉയര്‍ന്ന പ്രചാരണം മാരാരിക്കുളം തോല്‍വിക്ക് കാരണമായതും അതിനെ തടയാന്‍ ഉത്തരവാദപ്പെട്ട സിപിഎം നേതാക്കള്‍ നിസ്സംഗത പാലിച്ചതുമെല്ലാം പുസ്തകത്തില്‍ വിശദമായി കടന്നുവരുന്നു. 

 

450 രൂപ വിലയുള്ള ഈ പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാനുള്ള നമ്പര്‍: 9447703408.

...............................................................


 

കേരളത്തിലെ സിപിഎമ്മിനകത്ത് പല കാലങ്ങളായി കത്തിപ്പടര്‍ന്ന വിഭാഗീയതയുടെ അഗ്‌നിജ്വാലകള്‍ ആഴത്തില്‍ അടയാളപ്പെടുത്തുന്ന ഒരു പുസ്തകം പുറത്തിറങ്ങുന്നു.  പാര്‍ട്ടി വളര്‍ച്ചയുടെ പടവുകളില്‍ അസാധാരണമാംവിധം കത്തിപ്പടര്‍ന്ന വിഭാഗീയതയുടെ അണിയറക്കഥകള്‍ മറ്റന്നാളാണ് പുറത്തിറങ്ങുന്നത്. സിപിഎമ്മിലെ വിഭാഗീയതയുടെ കഥകള്‍ക്കൊപ്പം, വിഭാഗീയതയുടെ തീ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും എങ്ങനെയാണ് മാറ്റിത്തീര്‍ത്തതെന്നും ഈ പുസ്തകം പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് റീജനല്‍ എഡിറ്റര്‍ ആര്‍.അജയഘോഷ് രചിച്ച 'ചെങ്കൊടിക്ക് തീ പിടിച്ച കാലം' എന്ന പുസ്തകം മാര്‍ച്ച് 17 ന് വ്യഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം പ്രസ്‌ക്‌ളബിലെ ടി.എന്‍.ജി.ഹാളില്‍ പ്രകാശനം ചെയ്യപ്പെടും. കേരളാ നിയമസഭാ സ്പീക്കര്‍  എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ആശംസകള്‍ നേരും.       

വാര്‍ത്തകളായി പല കാലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട അനേകം സംഭവങ്ങളുടെ അണിയറക്കഥകളാണ് പുസ്തകത്തിലുള്ളതെന്ന് പ്രസാധകരായ ലിവിംഗ് ലീഫ് പബ്ലിഷേഴ്‌സ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ''എഴുതപ്പെടാന്‍ അധികമാരും ഇഷ്ടപ്പെടാത്ത കേരളരാഷ്ട്രീയത്തിന്റെ ചൂടും ചൂരുമുള്ള ചരിത്രാഖ്യാനമാണിത്. 
ലളിതമായ ഭാഷയില്‍ ഒരു ത്രില്ലര്‍ സിനിമ പോലെ ആസ്വദിക്കാനാവുന്ന വിധത്തിലാണ് ഈ ചരിത്രമെഴുത്ത്. മലയാളി എക്കാലത്തും അറിയാനാഗ്രഹിച്ച  രാഷ്ട്രീയ ചരിത്രത്തിന്റെ അടരുകളാണ് ഇത്. ഉദ്വേഗജനകമായ സിനിമ കാണുന്ന ആകാംക്ഷയോടെ വായനക്കാരന് ഈ പുസ്തകത്തെ സമീപിക്കാം.''-വാര്‍ത്താ കുറിപ്പില്‍ പറയുന്നു.         

മൂന്ന് ദശകത്തോളം കേരളരാഷ്ട്രീയത്തെ അടുത്തുനിന്നുകണ്ട മാധ്യമപ്രവര്‍ത്തകനാണ് ആര്‍.അജയഘോഷ്. സിപിഎം, കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അന്തര്‍ധാരകള്‍ അടുത്തറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍. പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ കൂടെയുണ്ടായിരുന്ന സൈദ്ധാന്തികമായ വിഭാഗീയതയുടെ വിത്തുകള്‍ പിന്നീട് എങ്ങനെയാണ്, വ്യക്ത്യധിഷ്ഠിതമായ ഉള്‍പ്പോരുകളിലേക്കു വളര്‍ന്നതെന്ന് അടയാളപ്പെടുത്താനാണ് ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നതെന്ന് അജയ്‌ഘോഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.                                         

''വിഭാഗീയതയും ഗ്രൂപ്പിസവും ഓരോ കാലത്തും ഓരോ പാര്‍ട്ടികളെ എങ്ങനെയെല്ലാം ബാധിച്ചുവെന്നാണ് പൊതുവെ ഈ പുസ്തകം പരിശോധിക്കുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തില്‍ ആ പാര്‍ട്ടിസംവിധാനം ദുര്‍ബലമായത് ചൂണ്ടിക്കാട്ടി വിഭാഗീയത പാര്‍ട്ടികള്‍ക്ക് നഷ്ടം മാത്രമാണുണ്ടാക്കയതെന്ന വിലയിരുത്തലാണ് നടത്തുന്നത്.''-അജയ്‌ഘോഷ് പറയുന്നു.  

''വിഭാഗീയത പല രൂപത്തില്‍ സിപിഎമ്മിനെ തളര്‍ത്തിയതായി പുസ്തകത്തില്‍ അജയ് ഘോഷ് എഴുതുന്നു. ''പാര്‍ട്ടിയുടെ നിര്‍ണായകമായ പല തീരുമാനങ്ങളും വിഭാഗീയതയില്‍ മുങ്ങിപ്പോയിട്ടുണ്ട്. ഉദാഹരണത്തിന് നിലം നികത്തലിനെതിരെ സിപിഎം ഉയര്‍ത്തിയ ആശയ സമരം. അത് വെറും വെട്ടിനിരത്തല്‍ സമരമായി ചിത്രീകരിക്കപ്പെട്ടതിനു പിന്നില്‍ വിഭാഗീയത ആയിരുന്നു. വിഎസ് അച്ചുതാനന്ദന്‍ നേതൃത്വം കൊടുക്കുന്ന എന്തോ സമരമായാണ് അന്നത് വ്യാഖ്യാനിക്കപ്പെട്ടത്. പാര്‍ട്ടിയിലെ ഒരു വിഭാഗം അന്ന് ഈ നിലപാടിനെതിരായിരുന്നു. കെ എസ് കെ ടിയു നേതൃത്വം കൊടുത്ത സമരം അങ്ങനെ കേരളരാഷ്ട്രീയത്തില്‍ വെറും വെട്ടിനിരത്തലെന്ന അക്രമസമരമായി ഒതുക്കപ്പെട്ടു.''-അജയ് ഘോഷ് പറയുന്നു. 

 

അജയ് ഘോഷ്

 

വിഭാഗീയത നേതാക്കളെയും പാര്‍ട്ടിയെയും എങ്ങനെയാണ് ബാധിച്ചത്? ഇക്കാര്യവും ഈ പുസ്തകം പരിശോധിക്കുന്നുണ്ട്. ''വിഭാഗീയതയില്‍ ഏറ്റവും വലിയ നഷ്ടമുണ്ടായ രണ്ട് നേതാക്കളാണ് വിഎസ് അച്ചുതാനന്ദനും പിണറായി വിജയനും. വിഭാഗീയതയില്ലായിരുന്നെങ്കില്‍ വിഎസ് എത്രയോനാള്‍ മുമ്പേ മുഖ്യമന്ത്രിയാകുമായിരുന്നു. എസ്എന്‍സി ലാവലിന്‍ പ്രശ്‌നം ഇത്ര വലിയ വിവാദമായത് വിഭാഗീയത കാരണമാണ്. ലാവലിന്‍ കേസ് ഇത്രമാത്രം വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നില്ലെങ്കില്‍, പിണറായി നേരത്തേ  മുഖ്യമന്ത്രി സ്ഥാനത്തെത്തുമായിരുന്നു.''-അജയ് ഘോഷ് പുസ്തകത്തെക്കുറിച്ച് വിശദീകരിക്കുന്നു. 

1996 -ല്‍ വി എസിന് മാരാരിക്കുളത്തുണ്ടായ തോല്‍വിയുടെ അറിയാക്കഥകളും പുസ്തകം പറയുന്നുണ്ട്. ഈഴവവോട്ടുകള്‍ വി എസിന് കിട്ടാതിരിക്കുന്നതിന് നടന്ന നാടകങ്ങള്‍ പുസ്തകത്തിലുണ്ട്. ഗൗരിയമ്മയുമായി ബന്ധപ്പെട്ട് വിഎസിനെതിരെ ഉയര്‍ന്ന പ്രചാരണം മാരാരിക്കുളം തോല്‍വിക്ക് കാരണമായതും അതിനെ തടയാന്‍ ഉത്തരവാദപ്പെട്ട സിപിഎം നേതാക്കള്‍ നിസ്സംഗത പാലിച്ചതുമെല്ലാം പുസ്തകത്തില്‍ വിശദമായി കടന്നുവരുന്നു. 
 
''പാര്‍ട്ടി വിഭാഗീയതയില്‍ ആയിരക്കണക്കിന് നേതാക്കള്‍ക്കാണ് തങ്ങളുടെ രാഷ്ട്രീയ ഭാവി നഷ്ടമായത്. എത്രയോ പേര്‍ രാഷ്ട്രീയം അവസാനിപ്പിച്ചു. എത്രയോ പേര്‍ ഒന്നുമല്ലാതായി.''- ഏത് തരത്തില്‍ നോക്കിയാലും വിഭാഗീയത പാര്‍ട്ടിക്ക് നഷ്ടമാണുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ പുസ്തകം. 

വിഭാഗീയതയും ഗ്രൂപ്പുപോരും കോണ്‍ഗ്രസിനുണ്ടാക്കിയ നഷ്ടങ്ങളെക്കുറിച്ചും പുസ്തകം വിശദമായി പറയുന്നുണ്ട്. ''ആദ്യം രണ്ട് ഗ്രൂപ്പുകള്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസില്‍ പിന്നീട് നേതാക്കളോരോരുത്തരും ഗ്രൂപ്പുണ്ടാക്കുകയും അതോടെ പാര്‍ട്ടിയില്ലാതെ ഗ്രൂപ്പുകള്‍ മാത്രമാകുകയും ചെയ്തു. ഒടുവില്‍ ഒരു ഗ്രൂപ്പിലുമില്ലെന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷസ്ഥാനത്തെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനും സ്വന്തം ഗ്രൂപ്പുണ്ടാക്കിയതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം അതിന്റെ പാരമ്യത്തിലെത്തി.''-അജയ് ഘോഷ് പുസ്തകത്തെക്കുറിച്ച് വിശദീകരിക്കുന്നു. 

 

(കോട്ടയത്തെ ലിവിങ് ലീഫ് പബ്‌ളിഷേഴ്‌സ് പുറത്തിറക്കുന്ന ഈ പുസ്തകം മാര്‍ച്ച് 17 മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ആദ്യ 1000 കോപ്പികള്‍ പോസ്റ്റേജും പായ്ക്കിംഗും ഉള്‍പ്പെടെ 450 രൂപയ്ക്ക് വീട്ടിലെത്തിക്കും. വാട്ട്‌സാപ്പ് നമ്പര്‍: 9447703408.)
 

click me!