ഹിറ്റായി ബം​ഗളൂരുവിൽ ഒരു മലയാളി ലൈബ്രറി!

By Manu SankarFirst Published Jun 5, 2022, 3:59 PM IST
Highlights

സാധാരണ വായനാശാലകളിലേതുപോലെ പുസ്തകമെടുക്കാൻ ഇവിടെ അംഗത്വമെടുക്കണം. മുതിർന്നവരും പ്രായമായവരുമുൾപ്പെടെ 750 -ഓളം പേരാണ് നിലവിൽ അംഗങ്ങൾ. കൊവിഡ് കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ തപാലിൽ എത്തിച്ചുനൽകുന്ന സംവിധാനവും ഇവർ ഒരുക്കിയിരുന്നു. സ്വന്തം കൈയിൽനിന്ന് പണം ചെലവഴിച്ചാണ് കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചത്.

ബം​ഗളൂരുവില്‍ വായന ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടമാവുകയാണ് കല്യാൺ നഗറിലെ ‘ബുക്ക്- സെറാടോപ്‌സ്’. മലയാളികളുടെ വായനശാല ആണെങ്കിലും ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്‌, ഹിന്ദി, ബംഗാളി ഭാഷകളിലെ പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്. സ്വകാര്യവായനശാലകൾ നഗരത്തിൽ നിരവധിയുണ്ടെങ്കിലും ലാഭത്തിന് കാര്യമായ പ്രാധാന്യം നൽകുന്നില്ലെന്നതാണ് ഈ മലയാളി വായനശാലയുടെ പ്രത്യേകത. 

അമ്പതിനായിരത്തിന് മുകളില്‍ പുസ്തകങ്ങളുണ്ട് ഈ വായനശാലയില്‍. കഥകളും നോവലുകളും കുട്ടിക്കഥകളും  ജീവചരിത്രവും ലഭ്യമാണ്. ഐബിഎമ്മിലുണ്ടായിരുന്ന ജോലി രാജിവച്ചാണ് മലയാളിയായ ഷൈനി ഈ വായനശാല തുടങ്ങിയത്. ഒപ്പം ഐബിഎമ്മിലെ ജീവനക്കാരനായ ഭര്‍ത്താവ് അജിത്തിന്‍റെ പിന്തുണയില്‍. പുസ്തകത്തോടും വായനയോടുമുള്ള താത്‌പര്യംകൊണ്ടുമാത്രമാണിതെന്ന് ദമ്പതികള്‍ പറയുന്നു. ചങ്ങനാശേരി സ്വദേശിയാണ് അജിത്ത് പുനലൂര്‍ സ്വദേശിയാണ് ഷൈനി.

പഠിക്കുന്നകാലം മുതൽ ഇരുവർക്കും പരന്ന പുസ്തകവായനയുണ്ട്. ഒട്ടേറെ പുസ്തകങ്ങൾ വാങ്ങാറുണ്ടായിരുന്നതിനാൽ മോശമല്ലാത്ത ഒരു ഹോം ലൈബ്രറിയുമുണ്ടായിരുന്നു. ഈ പുസ്തകങ്ങൾ മറ്റുള്ളവർക്കുകൂടി ഉപകാരപ്രദമാക്കുകയെന്ന ലക്ഷ്യവുമായാണ് സ്വകാര്യവായനശാലയെന്ന ആശയത്തിലേക്ക് ഇവരെത്തുന്നത്. 2015 -ലായിരുന്നു തുടക്കം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിന്റെ സഹായത്തോടെയായിരുന്നു നടത്തിപ്പ്. എന്നാൽ, സ്വകാര്യസ്ഥാപനം ഇതൊരു പൂർണ ബിസിനസായാണ് കാണുന്നതെന്ന് ബോധ്യമായതോടെ ഇവരുമായുള്ള സഹകരണം ഒഴിവാക്കി സ്വന്തം നിലയിൽ നടത്തുകയായിരുന്നു.

സാധാരണ വായനാശാലകളിലേതുപോലെ പുസ്തകമെടുക്കാൻ ഇവിടെ അംഗത്വമെടുക്കണം. മുതിർന്നവരും പ്രായമായവരുമുൾപ്പെടെ 750 -ഓളം പേരാണ് നിലവിൽ അംഗങ്ങൾ. കൊവിഡ് കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ തപാലിൽ എത്തിച്ചുനൽകുന്ന സംവിധാനവും ഇവർ ഒരുക്കിയിരുന്നു. സ്വന്തം കൈയിൽനിന്ന് പണം ചെലവഴിച്ചാണ് കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചത്.

‘ബുക്ക്-സെറാടോപ്‌സ്’ എന്ന പേരുനൽകിയത് മൂന്നാം ക്ലാസുകാരനായ മകൻ ഓസ്റ്റിൻ അജിത്താണ്. ‘ഓസ്റ്റിൻ ആൻഡ് ഗ്രാൻമാസ് പ്ലാന്റ് കിങ്ഡം’ എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് ഓസ്റ്റിൻ. അന്യം നിന്നുപോകുന്ന വായനയെന്ന സങ്കല്പമാണ് ഈ പേര് തിരഞ്ഞെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. വായനശാലയിൽ വിദ്യാർഥികളായ രണ്ടുപേർക്ക് പാർട്ട്‌ടൈം ജോലി നൽകാൻ കഴിയുന്നതും സംതൃപ്തിനൽകുന്ന ഘടകമാണെന്നാണ് ഇവരുടെ പക്ഷം.

click me!