സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും: മന്ത്രി വി. ശിവന്‍കുട്ടി

Published : Sep 08, 2023, 07:19 PM ISTUpdated : Sep 08, 2023, 08:52 PM IST
സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും: മന്ത്രി വി. ശിവന്‍കുട്ടി

Synopsis

സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് 3 ലക്ഷത്തിലധികം  ലാപ്‍ടോപ്പുകളുണ്ട്. ഇതില്‍ 2 ലക്ഷം ലാപ്‍ടോപ്പുകളില്‍ മാത്രം സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ചതിനാല്‍ 3000 കോടി രൂപ സർക്കാർ ഖജനാവിന് ലാഭിച്ചത് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ  9205 പ്രൈമറി - അപ്പർപ്രൈമറി സ്കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂള്‍ - ഹയർസെക്കണ്ടറി സ്കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബി.എസ്.എന്‍.എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു. പ്രൈമറി തലത്തില്‍ ആദ്യ നാലു വർഷവും സെക്കണ്ടറിതലത്തില്‍ ആദ്യ അഞ്ചുവർഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവർഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂ‍ർത്തിയാകുന്ന മുറയ്ക്ക് കെഫോണ്‍ പദ്ധതി വഴി സ്കൂളുകള്‍ക്ക് സൗജന്യ ഇന്റർനെറ്റ് തുടർന്ന് നല്‍കാന്‍ സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് 1 മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള 13,957 സ്കൂളുകളുടെ പട്ടിക 2022 ജൂലൈ മാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ നിർവഹണ ഏജന്‍സിയായ കൈറ്റ് കെഫോണിന് ലഭ്യമാക്കുകയും ചെയ്തിരുന്നു.

എല്ലാ ഹൈടെക് ക്ലാസ് മുറികളിലും (45,000 ക്ലാസ് മുറികള്‍) ഇന്റർനെറ്റ് സൗകര്യം ലഭിക്കേണ്ട 4752 സ്കൂളുകളില്‍ സെപ്തംബർ 20ഓടെ ഇന്റ‍ർനെറ്റ് കണക്ഷന്‍ പൂർത്തിയാക്കും എന്നാണ് കെഫോണ്‍ അറിയിച്ചിരുന്നത്. എന്നാല്‍ കെഫോണിന്റെ പ്രവ‍ർത്തനം പൂർണരൂപത്തില്‍ എത്താത്തതു മൂലമുള്ള കുറവുകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കുമെന്നും 2023 ഒക്ടോബർ മാസത്തോടെ മുഴുവന്‍ ഹൈടെക് സ്കൂളുകളിലും 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റ‍ർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്നും കെഫോണ്‍ അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ പിടിഎകള്‍, അധ്യാപകർ, പൂ‍ർവ വിദ്യാർത്ഥികള്‍ തുടങ്ങിയവരുടെയൊക്കെ നേതൃത്വത്തില്‍ ആരുടെയും നിർദ്ദേശമില്ലാതെതന്നെ നിരവധിയായ ഇടപെടലുകള്‍ നമ്മുടെ സ്കൂളുകളില്‍ നടത്തിവരുന്നുണ്ട്. പ്രഭാത-ഉച്ച ഭക്ഷണം, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നി‍ല്‍ക്കുന്ന കുട്ടികള്‍ക്കുള്ള സഹായം, സ്കൂളുകളില്‍ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഇവരൊക്കെ ഇടപെട്ട് വരുന്നുണ്ട്. 

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടെ കേരളം നടത്തിയ മുന്നേറ്റങ്ങള്‍ യുനെസ്കോയുടെ പ്രത്യേക പരാമർശത്തിനു വിധേയമായത് ഈ മാസമാണ്. സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് 3 ലക്ഷത്തിലധികം  ലാപ്‍ടോപ്പുകളുണ്ട്. ഇതില്‍ 2 ലക്ഷം ലാപ്‍ടോപ്പുകളില്‍ മാത്രം സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ചതിനാല്‍ 3000 കോടി രൂപ സർക്കാർ ഖജനാവിന് ലാഭിച്ചത് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്.

ഏത് സാഹചര്യത്തിലും സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ലഭിക്കാനും കണക്ഷന്‍ ഇല്ലാത്തിടത്ത് ലഭിക്കാനും സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. സാങ്കേതിക പ്രശ്നങ്ങളാല്‍ കെഫോണ്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളുണ്ടായാല്‍ ബദല്‍ സംവിധാനമൊരുക്കും. ഒക്ടോബര്‍ 30 ഓടെ ഹൈടെക് സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കാൻ ആകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഐടി മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് സർക്കാരിന്‍റെ കർമ്മപദ്ധതി
സംസ്കൃത സർവ്വകലാശാലയിൽ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നു