ജോലി ഉപേക്ഷിച്ചില്ല, ഓഫീസും സിവിൽ സർവ്വീസ് പരീക്ഷയും ഒന്നിച്ചാക്കി; 35ാം റാങ്കും അപർണയുടെ ടൈം മാനേജ്മെന്റും

By Web TeamFirst Published Oct 22, 2021, 2:50 PM IST
Highlights

ജോലിചെയ്ത് അതിനൊപ്പം തന്നെ സിവിൽ സർവ്വീസ് പഠനവും നടത്തി അഖിലേന്ത്യാ തലത്തിൽ മികച്ച റാങ്ക് നേടിയിരിക്കുകയാണ് അപർണ രമേശ് എന്ന പെൺകുട്ടി. അഖിലേന്ത്യാ തലത്തിൽ 35ാം റാങ്കാണ് കർണാടക സ്വദേശിയായ അപർണ നേടിയത്. 
 

സിവിൽ സർവ്വീസ് പരീക്ഷയിൽ യോ​ഗ്യത നേടുക എന്നത് ഉദ്യോ​ഗാർത്ഥികളെ സംബന്ധിച്ച് വളരെയധികം അഭിമാനം ജനിപ്പിക്കുന്ന കാര്യമാണ്. ഒറ്റശ്രമത്തിൽ വിജയിക്കുന്നവരും പല തവണ കഠിനമായി പരിശ്രമിച്ച് മികച്ച വിജയം നേടുന്നവരുമുണ്ട്. പലരും ജോലി ഉപേക്ഷിച്ചാണ് യുപിഎസ് സി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. എന്നാൽ ജോലിചെയ്ത് അതിനൊപ്പം തന്നെ സിവിൽ സർവ്വീസ് പഠനവും നടത്തി അഖിലേന്ത്യാ തലത്തിൽ മികച്ച റാങ്ക് നേടിയിരിക്കുകയാണ് അപർണ രമേശ് എന്ന പെൺകുട്ടി. അഖിലേന്ത്യാ തലത്തിൽ 35ാം റാങ്കാണ് കർണാടക സ്വദേശിയായ അപർണ നേടിയത്. 

ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നത് അത്രയെളുപ്പമായിരുന്നില്ല എന്ന് ഇരുപത്തെട്ടു വയസ്സുള്ള അപർണ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ടൈം മാനേജ്മെന്റായിരുന്നു. ജോലി കഴിഞ്ഞ് വളരെ കുറച്ചു സമയം മാത്രമേ അവശേഷിക്കുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ പരീക്ഷക്ക് പ്രസക്തമായ കാര്യങ്ങൾ മാത്രമാണ് പഠിക്കാൻ തീരുമാനിച്ചത്. സിലബസ് അനുസരിച്ച് തന്നെ പഠിച്ചു. കഴിയുന്നത്ര പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. 

ഓഫീസിൽ പോകുന്നതിന് മുമ്പ് രാവിലെ 4 മണി മുതൽ 7 മണി വരെ പഠിച്ചു. അതിന് ശേഷം ഓഫീസിൽ പോയി. തിരിച്ച് വീട്ടിലെത്തിയതിന് ശേഷം മൂന്ന് മണിക്കൂറിലധം പഠിക്കും. ആഴ്ചയിലെ അവധി ദിവസങ്ങളിൽ ഒൻപത് മണിക്കൂർ വരെ പഠനത്തിന് വേണ്ടി മാറ്റിവെക്കും. സിവിൽ സർവ്വസ് പരീക്ഷയുടെ തയ്യാറെടുപ്പുകൾ ഇങ്ങനെയായിരുന്നു എന്ന് അപർണ വ്യക്തമാക്കി. 

എന്നാൽ ആദ്യതവണ വിജയം നേടാൻ അപർണക്ക് സാധിച്ചില്ല. രണ്ടാമത്തെ ശ്രമത്തിലാണ് വിജയം നേടാൻ സാധിച്ചത്. 2020ലാണ് അവസാനമായി പരീക്ഷയെഴുതിയത്. ഈ തവണ വിജയിച്ചില്ലായിരുന്നെങ്കിൽ ആർക്കിടെക്റ്റായി അപർണയുടെ കരിയർ മുന്നോട്ട് പോകുമായിരുന്നു. ഹിസ്റ്ററി, ജിയോ​ഗ്രഫി, എക്കണോമിക്സ് എന്നീ വീഷയങ്ങൾ പഠിക്കാൻ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളെയാണ് ആശ്രയിച്ചത്. സമകാലിക വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. അതുപോലെ ടിവി കാണുമ്പോഴും പത്രം വായിക്കുമ്പോളും കുറിപ്പുകൾ തയ്യാറാക്കി വെക്കുമായിരുന്നു. എഴുത്തുപരീക്ഷയിൽ 1004 മാർക്കിൽ 825 മാർക്കാണ് അപർണ നേടിയത്. പേഴ്സണാലിറ്റി ടെസ്റ്റിൽ 171 മാർക്കും നേടി. 

click me!