NEET 2021| 8 മണിക്കൂർ ഉറക്കം, 4 മണിക്കൂർ വിശ്രമം, ബാക്കി സമയം പഠനം; നീറ്റ് 23ാം റാങ്ക് നേടി പവിത് സിംഗ്

By Web TeamFirst Published Nov 20, 2021, 3:31 PM IST
Highlights

സ്വപ്നം യാഥാർത്ഥ്യമാകാൻ ആത്മാർത്ഥമായി പരിശ്രമിച്ച കാലം കൂടിയായിരുന്നു ലോക്ക്ഡൗൺ കാലം.  മറ്റുള്ളവരെ സഹായിക്കുക എന്നത് ചെറുപ്പം മുതലുള്ള തന്റെ ആ​ഗ്രമഹമായിരുന്നു എന്നും പവിത് കൂട്ടിച്ചേർക്കുന്നു.  2021 ലെ നീറ്റ് പരീക്ഷയിൽ 720 ൽ 710 മാർക്കാണ് പവിത് നേടിയത്.


ദില്ലി:  കൊവിഡ് വ്യാപനത്തെ (Covid 19) തുടർന്ന് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടി വിദ്യാഭ്യാംസം ഓൺലൈനിലേക്ക് മാറിയ സാഹചര്യം നിരവധി വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ (Lockdown) സമയത്ത് പഠനത്തിനായി വിനിയോ​ഗിച്ച് റാങ്ക് നേടിയ മിടുക്കിയാണ് പവിത് സിം​ഗ് (Pavit Singh). നീറ്റ് പരീക്ഷയിൽ (NEET Exam 2021)  റാങ്ക് നേടിയാണ് പവിത് വിജയിച്ചത്. ലോക്ക്ഡൗൺ കാലത്തെ വളരെ പോസിറ്റീവായിട്ടാണ് നേരിട്ടതെന്ന് ചണ്ഡീ​ഗഡ് സ്വ​ദേശിയായ പവിത് പറയുന്നു. ഡോക്ടറാകുക എന്നത് തന്റെ ബാല്യകാല സ്വപ്നമായിരുന്നു എന്ന് പതിനെട്ടുകാരിയായ പവിത് പറയുന്നു.  സ്വപ്നം യാഥാർത്ഥ്യമാകാൻ ആത്മാർത്ഥമായി പരിശ്രമിച്ച കാലം കൂടിയായിരുന്നു ലോക്ക്ഡൗൺ കാലം.  മറ്റുള്ളവരെ സഹായിക്കുക എന്നത് ചെറുപ്പം മുതലുള്ള തന്റെ ആ​ഗ്രമഹമായിരുന്നു എന്നും പവിത് കൂട്ടിച്ചേർക്കുന്നു.  2021 ലെ നീറ്റ് പരീക്ഷയിൽ 720 ൽ 710 മാർക്കാണ് പവിത് നേടിയത്.

ഡോക്ടറായ അമ്മയാണ് പവിതിന്റെ ഈ ആ​ഗ്രഹത്തിന്റെ പ്രചോദനം. ''എന്റെ കുട്ടിക്കാലം മുതൽ അമ്മ ആശുപത്രിയിൽ ജോലി ചെയ്യുന്നത് ഞാൻ കാണുന്നുണ്ട്. ജോലിയെക്കുറിച്ച് വ്യക്തതയില്ലെങ്കിലും ആ ജോലി എന്നെ ആകർഷിച്ചിരുന്നു. അമ്മയുടെ കോട്ടും സ്റ്റെതസ്കോപ്പും എടുത്ത് ഡോക്ടറെപ്പോലെ അഭിനയിക്കുകയായിരുന്നു കുട്ടിക്കാലത്തെ എന്റെ വിനോദം.'' നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളിൽ പലരും  ഇടവേളകളില്ലാതെ മണിക്കൂറുകൾ പഠിക്കുകയാണ് പതിവ്. എന്നാൽ അതായിരുന്നില്ല തന്റെ പഠനശീലമെന്ന് പവിത് പറയുന്നു. ഹോബികളൊന്നും മാറ്റിവെക്കാതെയാണ് പഠിച്ചത്. അതേ സമയം പഠിക്കുന്ന സമയത്ത് പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 

കർശനമായ ഷെഡ്യൂൾ തയ്യാറാക്കിയല്ല പഠിച്ചത്. ''എട്ട് മണിക്കൂർ‌ കൃത്യമായി ഉറങ്ങും. നാലുമണിക്കൂർ വിശ്രമം. ആ സമയത്ത് പ്രിയപ്പെട്ട ടിവി പ്രോ​ഗ്രാമുകൾ കാണുകയോ സം​ഗീതം കേൾക്കുകയോ ചെയ്യും. അമ്മയോടൊപ്പം വൈകുന്നേരങ്ങളിൽ നടക്കാൻ പോകും. ബാക്കിയുള്ള സമയത്താണ് പഠനം. ആ സമയത്ത് മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും.'' ആദ്യശ്രമത്തിൽ തന്നെ നീറ്റ് പരീക്ഷ പാസ്സായ വിജയമന്ത്രം ഇവയാണെന്ന് പവിത് പറയുന്നു. ഓൺലൈൻ പഠനത്തെയും ആശ്രയിച്ചിരുന്നു. എൻസിഇആർടിയുടെ പുസ്തകങ്ങളാണ് മറ്റൊരു പഠനോപാധിയായി ഉപയോ​ഗിച്ചത്. സ്വയം തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയലും പഠനത്തെ ഏറെ സഹായിച്ചു. 

നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി പഠനസഹായികൾ ഓൺലൈനിൽ ലഭ്യമാണ്. നിരവധി ഓൺലൈൻ കോച്ചിം​ഗ് ക്ലാസുകളുമുണ്ട്. അതുകൊണ്ട് തന്നെ വലിയ കോച്ചിം​ഗ് സ്ഥാപനങ്ങളിൽ പ്രവേശനം നേടേണ്ട കാര്യമില്ലെന്നും പവിത് അഭിപ്രായപ്പെട്ടു. ''ഓൺലൈൻ ക്ലാസുകൾ പരിചിതമായിരുന്നെങ്കിലും ഓൺലൈൻ പരീക്ഷകൾ ബുദ്ധിമുട്ടായിരുന്നു. ഒഎംആർ ഷീറ്റ് പൂരിപ്പിക്കുന്ന  സമയത്ത് ഉത്കണ്ഠ തോന്നിയിരുന്നു. ഒഎംആർ മോക്ക് ടെസ്റ്റുകൾ പരിശീലിക്കുന്നത് പരീ​ക്ഷയെ സഹായിക്കുമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. ഇത്തരത്തിൽ പരിശീലിക്കുന്നത് യഥാർത്ഥ പരീക്ഷയെ മികച്ച രീതിയിൽ നേരിടാനും സമയം ലാഭിക്കാനും സഹായിക്കും.'' പവിത് പറഞ്ഞു. 

പരീക്ഷക്ക് ഒരാഴ്ച മുമ്പാണ് റിവിഷൻ നടത്തിയതെന്നും പവിത്. പരീക്ഷ ദിവസം അടുക്കുന്തോറും നന്നായി വിശ്രമിച്ചു. ടിവി കാണാനും ​ഗ്രാന്റ് പേരന്റ്സിനോട് സംസാരിക്കാനും സമയം ചെലവഴിച്ചു. മണിക്കൂറുകളോളം പഠിക്കുക എന്നതായികുന്നു എംബിബിഎസ് പഠന സമയത്ത് തന്റെ രീതി എന്ന് പവിതിന്റെ അമ്മ ഡോക്ടർ ബ്രഹ്മജ്യോത്സിം​ഗ് പറഞ്ഞു. എന്നാൽ അത് തെറ്റാണെന്ന് പവിത് തെളിയിച്ചു എന്നും അവർ കൂട്ടിച്ചേർത്തു.

click me!