Plus One Admission| തമിഴ്നാട്ടിൽ പത്താം ക്ലാസ് പാസായവർക്കും കേരളത്തിൽ പ്ലസ് വണ്ണിന് അപേക്ഷിക്കാം; ഉത്തരവിറങ്ങി

By Web TeamFirst Published Nov 18, 2021, 4:45 PM IST
Highlights

കേരളത്തിൽ പ്രവേശനത്തിനുള്ള മാനദണ്ഡം പത്താം ക്ലാസിലെ മാർക്കോ ഗ്രേഡോ ആണ്. പുതിയ സാഹചര്യത്തിൽ ഇവർക്കായി പ്രത്യേകം ഗ്രേഡ് മാനദണ്ഡം രൂപീകരിച്ച് പ്രവേശനം നൽകാനാണ് തീരുമാനം. ഇതിനായി ഉത്തരവും ഇറക്കി. മിനിമം ഗ്രേഡായ ഡി പ്ലസ് നൽകിയാണ് ഇവരെ പരിഗണിക്കുക

തിരുവനന്തപുരം: തമിഴ്നാട്ടിൽ (Tamil Nadu) പത്താം ക്ലാസ് (Class X)  പാസായ കുട്ടികൾക്ക് കേരളത്തിൽ പ്ലസ് വൺ (plus one) പ്രവേശനത്തിന് അവസരം നൽകി വിദ്യാഭ്യാസ വകുപ്പ്. ഇവർക്ക് പ്ലസ് വൺ അലോട്ട്മെന്റിൽ പങ്കെടുക്കാനാകും. തമിഴ്നാട്ടിൽ കൊവിഡ് സാഹചര്യത്തിൽ പൊതുപരീക്ഷ ഒഴിവാക്കിയതിനാൽ മാർക്കോ ഗ്രേഡോ ഇല്ലാത്തതാണ് ഇവർക്ക് തിരിച്ചടിയായത്. കേരളത്തിൽ പ്രവേശനത്തിനുള്ള മാനദണ്ഡം പത്താം ക്ലാസിലെ മാർക്കോ ഗ്രേഡോ ആണ്. പുതിയ സാഹചര്യത്തിൽ ഇവർക്കായി പ്രത്യേകം ഗ്രേഡ് മാനദണ്ഡം രൂപീകരിച്ച് പ്രവേശനം നൽകാനാണ് തീരുമാനം. ഇതിനായി ഉത്തരവും ഇറക്കി. മിനിമം ഗ്രേഡായ ഡി പ്ലസ് നൽകിയാണ് ഇവരെ പരിഗണിക്കുക.

അതേസമയം, സംസ്ഥാനത്ത് പ്ലസ് വൺ അധിക ബാച്ചുകൾ ഈ മാസം 23ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നു. മാർഗ്ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ഉത്കണ്ഠ അകറ്റാൻ സാധിച്ചുവെന്നും സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

85,000 ത്തോളം കുട്ടികൾക്ക് ആണ് പ്ലസ് വൺ സീറ്റില്ലെന്ന് വ്യക്തമായത്. താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് നിയമസഭയിൽ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും സീറ്റിനായി നെട്ടോട്ടം ഓടുമ്പോഴും അലോട്ട്മെന്‍റ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി ആദ്യം പറഞ്ഞിരുന്നത്. മാനേജ്മെന്‍റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അൺ എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള ആ വാദം  മന്ത്രി ആവർത്തിച്ചെങ്കിലും താഴത്തട്ടിലെ സ്ഥിതി പരിശോധിക്കാമെന്ന് ഒടുവിൽ സർക്കാർ സമ്മതിയ്ക്കുകയായിരുന്നു.

click me!