കാലിക്കറ്റ് സർവ്വകലാശാല അധ്യാപക നിയമന ഇന്റർവ്യൂ; മാർക്കിടുന്നത് ചട്ടവിരുദ്ധമായി; പരാതിയുമായി വിദ്യാർത്ഥികൾ

By Web TeamFirst Published Aug 31, 2021, 1:14 PM IST
Highlights

ഇന്‍റർവ്യു ബോർഡിലുള്ളവർ ചർച്ച ചെയ്താണ് മാർക്ക് നൽകുന്നതെന്ന് സർവ്വകലാശാല വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകി. ഇതോടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ശ്രമം നടത്തിയതായി സർവ്വകലാശാല തന്നെ സമ്മതിക്കുകയാണെന്ന് കാണിച്ച് ഉദ്യോഗാർത്ഥികൾ രംഗത്തെത്തി.
 

കോഴിക്കോട്: കാലിക്കറ്റ് സ‍ർവ്വകലാശാലയിൽ അധ്യാപക നിയമന ഇന്‍റർവ്യൂവിൽ മാർക്കിടുന്നത് യുജിസി ചട്ടങ്ങൾക്ക് എതിരായെന്ന് പരാതി. ഇന്‍റർവ്യു ബോർഡിലുള്ളവർ ചർച്ച ചെയ്താണ് മാർക്ക് നൽകുന്നതെന്ന് സർവ്വകലാശാല വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകി. ഇതോടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ശ്രമം നടത്തിയതായി സർവ്വകലാശാല തന്നെ സമ്മതിക്കുകയാണെന്ന് കാണിച്ച് ഉദ്യോഗാർത്ഥികൾ രംഗത്തെത്തി.

എണ്‍പത് ശതമാനത്തിന് മുകളിൽ മാർക്കോടെയുള്ള ബിരുദത്തിന് പത്ത് മാർക്ക്, ബിരുദാനന്തര ബിരുദത്തിന് ഇരുപത്തഞ്ച് മാർക്ക്, എം ഫില്ലിന് ഏഴ് മാർക്ക്, പിഎച്ച്ഡിക്ക് 30 മാർക്ക്, നെറ്റിന് 5 മാർക്ക്, ജെആർഎഫിന് 7 മാ‍ർക്ക് എന്നിങ്ങനെ കണക്കാക്കിയാണ് ഇന്‍റർവ്യൂവിൽ ഒരു വിദ്യാർത്ഥിക്ക് മാർക്ക് നൽകേണ്ടത്. എന്നാൽ മാർക്ക് നൽകിയ മാനദണ്ഡത്തെ സംബന്ധിച്ച് ഒരു ഉദ്യോഗാർത്ഥി വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് സർവ്വകലാശാല നൽകിയത് വിചിത്രമായ മറുപടി. 

ഇന്‍റർവ്യു ബോർഡിൽ ഉണ്ടായിരുന്ന വിഷയ വിദഗ്ദരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ബോർഡ് അംഗങ്ങൾ എല്ലാവരും ചർച്ച ചെയ്ത് ഐക്യകണ്ഠേന തീരുമാനിച്ച മാർക്കാണ് ഓരോ ഉദ്യോഗാർത്ഥിക്കും നൽകിയത് എന്നാണ് സർവ്വകലാശാലയുടെ മറുപടി. ഇതോടെ സർവ്വകലാശാലയിൽ സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കം നടന്നു എന്ന സംശയം ബലപ്പെടുന്നതായി ഉദ്യോഗാർത്ഥികൾ പറയുന്നു.

വിവരാവകാശ നിയമപ്രകാരം നിരന്തരം ആവശ്യപ്പെട്ടിട്ടും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട രേഖകൾ കാലിക്കറ്റ് സർവ്വകലാശാല നൽകാൻ തയ്യാറാകുന്നില്ലെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ നിയമനം സംബന്ധിച്ച കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്നാണ് സർവ്വകലാശാല അധികൃതരുടെ വിശദീകരണം. ജനുവരി 30ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ 16 പഠന വകുപ്പുകളിൽ 43 ഉദ്യോഗാർത്ഥികളുടെ നിയമനം അംഗീകരിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!