നീറ്റ് പരീക്ഷഫലം; മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് പങ്കിട്ട് മൂന്ന് വിദ്യാർത്ഥികൾ

By Web TeamFirst Published Nov 2, 2021, 11:25 AM IST
Highlights

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1.09 വർദ്ധനവുണ്ടെന്ന് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറഞ്ഞു. ഇവരിൽ 15,44,275 പേർ പരീക്ഷക്ക് ഹാജരായി. 870074 പേർ യോഗ്യത നേടി. 

ദില്ലി: മെഡിക്കൽ കോഴ്സുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഫലം (NEET Examination Result) പ്രഖ്യാപിച്ചു. മൂന്ന് വിദ്യാർത്ഥികൾ പരീക്ഷയിലെ മുഴുവൻ മാർക്കും നേടി (Scored Full Mark). 720 ആണ് ആകെ മാർക്ക്. തെലങ്കാനയിൽ നിന്നുള്ള മൃണാൾ കുത്തേരി, ദില്ലിയിൽ നിന്നുള്ള തൻമയ് ഗുപ്ത, മഹാരാഷ്ട്രയിൽ നിന്നുള്ള കാർത്തിക നായർ എന്നിവരാണ് 720 മാർക്കും നേടി ഒന്നാം റാങ്ക് പങ്കിട്ടെടുത്തത്. neet.nta nic.in, ntaresults.ac.in എന്നീ വെബ്സൈറ്റുകളിൽ സ്കോർ കാർഡ് ലഭ്യമാണ്. 

ഈ വർഷം 16,14,777 വിദ്യാർത്ഥികളാണ് നീറ്റ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1.09 വർദ്ധനവുണ്ടെന്ന് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറഞ്ഞു. ഇവരിൽ 15,44,275 പേർ പരീക്ഷക്ക് ഹാജരായി. 870074 പേർ യോഗ്യത നേടി. യോഗ്യത നേടാനുള്ള മിനിമം മാർക്ക് ഈ വർഷം വളരെ കുറവായിരുന്നു. 

ഓഗസ്റ്റ് 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പിന്നീട് സെപ്റ്റം ബർ 12നാണ് നീറ്റ് പരീക്ഷ നടത്തിയത്. ഒ എം ആർ ഷീറ്റ് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ താത്ക്കാലിക ഉത്തര സൂചിക പുറത്തു വിട്ടിരുന്നു.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പരീക്ഷതട്ടിപ്പ് നടത്തിയ സംഘങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷ നീതിയുക്തവും സുതാര്യവുമായ രീതിയിലല്ല നടന്നതെന്ന് ചൂണ്ടിക്കാണിച്ച് ചില ഉദ്യോഗാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പരീക്ഷ അസാധുവാക്കി വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഹർജി പരിഗണിച്ചില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നതെന്നും അത് റദ്ദാക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. 
 

click me!