അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന വേണം: ബാലാവകാശ സംരക്ഷണ കമ്മീഷൻ

By Web TeamFirst Published Aug 13, 2021, 9:13 AM IST
Highlights

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് നിലവിൽ ഏകീകൃത ഫീസ് ഘടനയില്ല. ഓരോ സ്‌കൂളും വ്യത്യസ്തമായ തരത്തിലാണ് ഫീസ് ഈടാക്കുന്നത്. 

തിരുവനനതപുരം: സംസ്ഥാനത്തെ സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന ഉണ്ടാകണമെന്നും ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ നിന്നും പുറത്താക്കരുതെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് നിലവിൽ ഏകീകൃത ഫീസ് ഘടനയില്ല. ഓരോ സ്‌കൂളും വ്യത്യസ്തമായ തരത്തിലാണ് ഫീസ് ഈടാക്കുന്നത്. കോവിഡ്19ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്ന കാലത്തും ട്യൂഷൻ ഫീസിന് പുറമെ സ്‌പെഷ്യൽ ഫീ, മെയിന്റനൻസ് ഫീ, ബസ് ഫീ തുടങ്ങി വിവിധ ഇനങ്ങളിൽ വൻ തുകകൾ സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൽ ഈടാക്കുന്നതായും ഫീസ് കുടിശ്ശിക വരുത്തുന്ന കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ നിന്നും പുറത്താക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ലഭിച്ച 56 പരാതികൾ തീർപ്പാക്കിയാണ് കമ്മീഷൻ ഉത്തരവ്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥി പ്രവേശനം, ഫീസ് ഘടന, സിലബസ്, പാഠപുസ്തകങ്ങൾ, രക്ഷാകർതൃ സമിതികൾ, കുട്ടികളുടെ ജനാധിപത്യ വേദികൾ, അധ്യാപകരുടെ നിയമനം, വേതനം തുടങ്ങിയവയ്ക്കായി സംസ്ഥാന സർക്കാർ പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്റെ ഉത്തരവിൻമേൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ പറയുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!