
ദില്ലി: റെയിൽവേ വികസനം ത്വരിതപ്പെടുത്തുന്നതിന് സ്വകാര്യമേഖലയുടെ പിന്തുണ ആവശ്യമാണെന്ന് പീയുഷ് ഗോയല്‍. നടൻ അശോക് കുമാറിന്റെ പ്രശസ്തമായ 'റെയിൽഗാഡി' ഗാനം പരാമർശിച്ചു കൊണ്ടായിരുന്നു റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്‍റെ പ്രസ്താവന.
റെയിൽവേ ശൃംഖലയുടെ സ്വകാര്യവൽക്കരണം ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുളള നീക്കത്തിന്‍റെ ഭാഗമണെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍, ഈ മേഖലയ്ക്ക് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുളള ഫണ്ടിംഗ് മാതൃകയുടെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നടൻ അശോക് കുമാറിന്റെ 'റെയിൽഗാഡി' ഗാനത്തിലെ പോലെ ചില ട്രെയിനുകള്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം പതുക്കെയാണ് ഓടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സബർബൻ മുംബൈയിൽ (സ്വകാര്യമേഖലയുടെ സഹായത്തോടെ) ഓടുന്ന ട്രെയിനുകൾ പോലെ, വേഗതയിൽ സഞ്ചരിക്കുന്ന മെമു, ഇലക്ട്രിക് ട്രെയിനുകൾക്ക് വഴിയൊരുക്കി വേഗത കുറഞ്ഞ ട്രെയിനുകളുടെ യുഗം അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്വകാര്യ നിക്ഷേപങ്ങളോടുള്ള എതിർപ്പിനെക്കുറിച്ചുളള ചോദ്യത്തിന് ഗോയലിന്‍റെ മറുപടി ഇങ്ങനെ, "പൊതുജനം ഇതിനെ എതിർക്കുന്നില്ല, വാസ്തവത്തിൽ, റെയിൽവേ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നുത് ആളുകൾ സ്വാഗതം ചെയ്യുന്നു."
നവീകരണത്തിലൂടെ പാസഞ്ചർ, ഗുഡ്സ് ട്രെയിനുകളിലെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി അടുത്ത 12 വർഷത്തിനുള്ളിൽ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ റെയിൽവേ ആഗ്രഹിക്കുന്നു.