"ഈ നിക്ഷേപത്തോടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലും റീട്ടെയിൽ വിപണന വിഭാഗത്തിലും പിഐഎഫിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടും, ”ആർഐഎൽ പ്രസ്താവനയിൽ പറയുന്നു.
മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയിൽ വിഭാഗം സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ നിന്ന് (പിഐഎഫ്) 9,555 കോടി കൂടി സമാഹരിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ പിഐഎഫിന്റെ റിലയൻസ് റീട്ടെയിലിലെ മൊത്തം നിക്ഷേപം 47,265 കോടി രൂപയായി.
റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡിലെ (ആർആർവിഎൽ) 2.04 ശതമാനം ഓഹരി പിഐഎഫ് ഏറ്റെടുക്കുമെന്ന് ആർഐഎൽ (റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്) പ്രസ്താവനയിൽ പറഞ്ഞു. 4.587 ട്രില്യൺ രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യമാണ് ആർആർവിഎല്ലിന് കണക്കാക്കുന്നത്. കൂടുതൽ വിദേശ നിക്ഷേപം എത്തുന്നതോടെ റിലയൻസിന്റെ ഇന്ത്യൻ റീട്ടെയിൽ, ഇ-കൊമേഴ്സ് വിപണി പിടിക്കാനുളള തന്ത്രങ്ങൾക്ക് കരുത്ത് വർധിക്കും.
റിലയൻസിലേക്കുളള സൗദി അറേബ്യൻ പരമാധികാര സ്വത്ത് ഫണ്ടിന്റെ രണ്ടാമത്തെ നിക്ഷേപമാണിത്. റിലയൻസിന്റെ ഡിജിറ്റൽ, ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളിൽ 11,367 കോടി രൂപയ്ക്ക് മുമ്പ് 2.32 ശതമാനം ഓഹരി അവർ വാങ്ങിയിരുന്നു. റിലയൻസും സൗദി അറേബ്യ പിഐഎഫും തമ്മിൽ കൂടുതൽ കരാറുകൾ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ.
"ഈ നിക്ഷേപത്തോടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലും റീട്ടെയിൽ വിപണന വിഭാഗത്തിലും പിഐഎഫിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടും, ”ആർഐഎൽ പ്രസ്താവനയിൽ പറയുന്നു.
ആഗോളതലത്തിൽ നൂതനമായ കമ്പനികളിൽ നിക്ഷേപം നടത്തുകയും അതത് വിപണികളിലെ പ്രമുഖ ഗ്രൂപ്പുകളുമായി ശക്തമായ പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്യുന്ന ട്രാക്ക് റെക്കോർഡുള്ള ഒരു പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമാണ് പിഐഎഫ്.