ജെറ്റ് എയർവേസിനെ നിയന്ത്രിക്കാൻ ഏഴ് അംഗ മോണിറ്ററിംഗ് കമ്മിറ്റി: നടപടികൾ വേ​ഗത്തിലാക്കി ജലാൻ-കൽറോക്ക് കൺസോർഷ്യം

By Web TeamFirst Published Jun 26, 2021, 11:41 PM IST
Highlights

സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2019 ഏപ്രിൽ 17 നാണ് ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയത്. 

മുംബൈ: ജെറ്റ് എയർവേസിന്റെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏഴ് അംഗ മോണിറ്ററിംഗ് കമ്മിറ്റി എത്തുന്നു. എയർലൈനിന്റെ റെസല്യൂഷൻ പ്രക്രിയ പൂർത്തിയാകുന്നതുവരെയാകും ഈ നിയന്ത്രണ സംവിധാനം. റെഗുലേറ്ററി ഫയലിംഗിലാണ് എയർലൈൻ ഇക്കാര്യം അറിയിച്ചത്. ജെറ്റ് എയർവേയ്സിനായി മുരാരി ലാൽ ജലാനും കൽറോക്ക് ക്യാപിറ്റലും സംയുക്തമായി സമർപ്പിച്ച റെസല്യൂഷൻ ബിഡിന് ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് അംഗീകാരം നൽകിയതിനെ തുടർന്നാണ് പുതിയ നീക്കം.  

സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2019 ഏപ്രിൽ 17 നാണ് ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയത്. 2020 ഒക്ടോബറിൽ, യുകെയിലെ കൽറോക്ക് ക്യാപിറ്റലിന്റെയും യുഎഇ ആസ്ഥാനമായുള്ള സംരംഭകനായ മുരാരി ലാൽ ജലന്റെയും നേതൃത്വത്തിലുളള കൺസോർഷ്യം സമർപ്പിച്ച പുനരുദ്ധാരണ പദ്ധതിക്ക് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (CoC) അംഗീകാരം നൽകിയിരുന്നു. കടങ്ങൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2019 ൽ എയർലൈൻ പാപ്പരത്ത്വത്തിലാവുകയായിരുന്നു. 

ആഭ്യന്തര സ്ലോട്ടുകൾ പ്രവർത്തിപ്പിച്ചു കൊണ്ടും അന്താരാഷ്ട്ര റൂട്ടുകൾ പുനരാരംഭിച്ചും ജെറ്റ് എയർവേസ് ഈ വേനൽക്കാലത്ത് വീണ്ടും പറക്കുമെന്ന് പുതിയ ഉടമകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനരുജ്ജീവന പദ്ധതിയിൽ ദില്ലി, മുംബൈ, ബെംഗളൂരു എന്നിവ കൂടാതെ ചെറിയ നഗരങ്ങളിലേക്കുളള ചരക്ക് സേവനവും യാത്രാ വിമാന സർവീസും ഉൾപ്പെ‌ടുന്നു. ഒരു പുന: സംഘടനയിലൂടെ വിമാനക്കമ്പനി വീണ്ടും വിജയകരമായി മുന്നേറും എന്നാണ് നിക്ഷേപരുടെ ശുഭാപ്തി വിശ്വാസം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!