അന്തിമ തീരുമാനം എടുക്കരുത്, രേഖാമൂലം മറുപടി വേണമെന്നും സുപ്രീം കോടതി; ആമസോൺ-ഫ്യൂച്ചർ-റിലയൻസ് പോര് മുറുകുന്നു

By Web TeamFirst Published Feb 23, 2021, 8:47 PM IST
Highlights

ഇടപാട് സംബന്ധിച്ച് അനുമതി നൽകാനുളള എൻസിഎൽടിയു‌ടെ നടപടികൾ ഇതോടെ നിർത്തിവയ്ക്കേണ്ടി വരും. 

ദില്ലി: ഫ്യൂച്ചർ ​ഗ്രൂപ്പ് - റിലയൻസ് ഓഹരി ഇടപാടിൽ ദേശീയ കമ്പനി ലോ ​ട്രൈബ്യൂണൽ (എൻസിഎൽടി) അന്തിമ തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി. ഓഹരി വിൽപ്പന ഇടപാട് സംബന്ധിച്ച് വാദം പൂർത്തിയാകും വരെ തൽസ്ഥിതി തുടരാനും കോടതി നിർദ്ദേശിച്ചു. 

ഇടപാട് സംബന്ധിച്ച് അനുമതി നൽകാനുളള എൻസിഎൽടിയു‌ടെ നടപടികൾ ഇതോടെ നിർത്തിവയ്ക്കേണ്ടി വരും. അമേരിക്കൻ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം. ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡും റിലയൻസും തമ്മിലുളള 24,713 കോടി രൂപയുടെ ഓഹരി ഇടപാടിനാണ് ഇതോടെ തടസ്സം നേരിട്ടത്. ‌‌

നേരത്തെ ദില്ലി ഹൈക്കോടതിയെ ആമസോൺ സമീപിച്ചിരുന്നെങ്കിലും ഇടപാടുമായി മുന്നേട്ട് പോകാൻ റിലയൻസിനും ഫ്യൂച്ചർ ​ഗ്രൂപ്പിനും അനുമതി ലഭിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ആമസോൺ സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. റിലയൻസിന് ഓഹരി വിൽക്കാനുളള ഫ്യൂച്ചർ ​ഗ്രൂപ്പിന്റെ തീരുമാനത്തിന് എതിരെ പങ്കാളിത്ത കരാർ ലംഘിച്ചെന്നാരോപിച്ചാണ് ആമസോൺ നിയമ പോരാട്ടം തുടങ്ങിയത്. സിം​ഗപ്പൂർ തർക്കപരിഹാര ട്രൈബ്യൂണലിൽ നിന്ന് ആമസോൺ ഓഹരി ഇടപാടിന് സ്റ്റേ നേടിയെടുത്തിരുന്നു. 

ഹർജി സംബന്ധിച്ച് രേഖാമൂലം മറുപടി നൽകാൻ ഫ്യൂച്ചർ റീട്ടെയിലിന് കോടതി നോട്ടീസ് നൽകി. അതിന് ശേഷം കേസിൽ കോടതി വിശദമായ വാദം കേൾക്കും. 

click me!