ഹീറോയായി ടാറ്റ; രാജ്യത്തിന് വേണ്ടി പുതിയ തീരുമാനം; കൈയ്യടിച്ച് ഇന്ത്യാക്കാർ

By Web TeamFirst Published Apr 21, 2021, 9:05 PM IST
Highlights

രാജ്യത്ത് ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. 

ദില്ലി: രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന ഘട്ടത്തിലെല്ലാം ഉറച്ച ശക്തിയോടെ ഒപ്പം നിന്ന ഒരു സ്വകാര്യ കമ്പനിയാണ് ടാറ്റ ഗ്രൂപ്പ്. ഇപ്പോഴിതാ കൊവിഡിനെ നേരിടാൻ രാജ്യം പരമാവധി ശ്രമിക്കുകയാണ്. ഓക്സിജൻ കിട്ടാനില്ലാത്ത സ്ഥിതി. അവിടെയും രാജ്യത്തിന്റെ നന്മ ലക്ഷ്യമിട്ട് വലിയൊരു തീരുമാനമാണ് ടാറ്റ എടുത്തിരിക്കുന്നത്. ദ്രവ രൂപത്തിലുള്ള ഓക്സിജൻ കൊണ്ടുപോകാൻ വേണ്ടി 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാനാണ് തീരുമാനം.

രാജ്യത്ത് ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. കമ്പനി തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 നെതിരായ പോരാട്ടത്തിൽ സാധ്യമായതെല്ലാം പരമാവധി ചെയ്യുമെന്ന ഉറപ്പും കമ്പനി മുന്നോട്ട് വെച്ചു. പോസ്റ്റിന് താഴെ കമന്റിലൂടെ അഭിനന്ദനവും അനുമോദനവും അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം കൊവിഡിന്റെ ഒന്നാം തരംഗത്തിലും രാജ്യം പ്രതിസന്ധിയിലായപ്പോൾ ടാറ്റ കൂടെയുണ്ടായിരുന്നു. വെന്റിലേറ്ററുകൾ ഇറക്കുമതി ചെയ്തും പിപിഇ കിറ്റുകളും മാസ്കുകളും കൈയ്യുറകളും കൊവിഡ് ടെസ്റ്റിങ് കിറ്റുകളും എല്ലാം വലിയ തോതിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു. കേരളത്തിൽ കാസർകോട് ജില്ലയിൽ ഒരു ആശുപത്രിയും പണികഴിപ്പിച്ചു. 1500 കോടിയാണ് ടാറ്റ ഗ്രൂപ്പ് കൊറോണ മഹാമാരിയെ നേരിടാൻ നീക്കിവെച്ചത്.

click me!