
മുംബൈ: ടാറ്റാ മോട്ടോഴ്സ് ഓഹരികൾ ബിഎസ്‌ഇയിൽ എട്ട് ശതമാനത്തിലധികം കുതിച്ചുയർന്നു. വെള്ളിയാഴ്ച, ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ ഓട്ടോമൊബൈൽ കമ്പനി തങ്ങളുടെ അറ്റ നഷ്ടം വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇന്ന് അതിന്റെ പ്രതിഫലനമൊന്നും വിപണിയിൽ ഉണ്ടായില്ല.
ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ ഇന്ന് ഉയർന്ന നിലവാരത്തിലേക്ക് എത്തി. ബിഎസ്‌ഇയിൽ ഓഹരി 8.3 ശതമാനം ഉയർന്ന് 113.40 രൂപയിലെത്തി. രാവിലെ 11:00 ന് ഓഹരികൾ 4.4 ശതമാനം ഉയർന്ന് 109.30 രൂപയായിരുന്നു. കൊറോണ വൈറസ് പ്രതിസന്ധി പല പ്രധാന വിപണികളിലെയും വിൽപ്പനയെ ബാധിച്ചതിനാൽ ടാറ്റാ മോട്ടോഴ്‌സ് ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 3,698.34 കോടി രൂപയിൽ നിന്ന് അറ്റ നഷ്ടം 8,437.99 കോടി രൂപയായി ഉയർന്നു.
പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 31,983.06 കോടി രൂപയാണ്. മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 47.97 ശതമാനമാണ് ഇടിവ്.