ഇന്ത്യൻ ടിവി മാർക്കറ്റിന്റെ വലിയ ഭാഗവും സാംസങാണ് കൈയ്യാളുന്നത്.
ദില്ലി: മുൻനിര ടിവി നിർമ്മാതാക്കളായ സാംസങ്, എൽജി, സോണി തുടങ്ങിയവർക്ക് ടിവി ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചു. വലിയ ടിവികൾ ഇറക്കുമതി ചെയ്യാനാണ് അനുവാദം. ഇതിനായുള്ള ലൈസൻസ് അനുവദിച്ചു. ദീപാവലി അടുത്തിരിക്കെ ഉത്സവ സീസൺ പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
വൻകിട കമ്പനികൾ വലിയ ടിവികളുടെ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. പുറമെ നിരവധി കമ്പനികളും 55 ഇഞ്ചും അതിലേറെ വലുപ്പമുള്ളതുമായ ടിവികൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ലൈസൻസ് ലഭിച്ചത് വലിയ ആശ്വാസമാണ്.
ഇന്ത്യൻ ടിവി മാർക്കറ്റിന്റെ വലിയ ഭാഗവും സാംസങാണ് കൈയ്യാളുന്നത്. അതേസമയം സ്മാർട്ട് ടിവി വിപണിയിൽ പുതിയ കമ്പനികൾക്കും സ്വാധീനമുണ്ട്. ഷഓമി, ടിസിഎൽ തുടങ്ങിയ കമ്പനികളും നല്ല രീതിയിൽ സ്വാധീനം നേടുന്നുണ്ട്.
രാജ്യത്ത് തദ്ദേശീയമായി ടിവി ഉൽപ്പാദനം വർധിപ്പിക്കാനാണ് ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവന്നത്. ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് അവശ്യ സാധന വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ വരുന്നത് കുറയ്ക്കാനും കേന്ദ്രം ലക്ഷ്യമിട്ടിരുന്നു. 36 സെന്റിമീറ്റർ മുതൽ 105 സെന്റിമീറ്റർ വരെ വലുപ്പമുള്ള സ്ക്രീനുള്ള ടിവികൾക്കായിരുന്നു നിയന്ത്രണം.