'കൊവിൻ' സാങ്കേതിക തകരാർ പരിഹരിച്ചില്ല, വാക്സീൻ വിതരണം അവതാളത്തിൽ, വലഞ്ഞ് വൃദ്ധർ

By Web TeamFirst Published Mar 4, 2021, 11:59 AM IST
Highlights

പലയിടത്തും പ്രായമായവരുടെയും മറ്റ് ശാരീരികാവശതകൾ ഉള്ളവരുടെയും നീണ്ട നിരയാണ്. കാത്തിരുന്ന് വലയുകയാണ് വൃദ്ധർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കൊവിൻ പോർട്ടലിലെ സാങ്കേതികത്തകരാർ മണിക്കൂറുകൾ പിന്നിട്ടിട്ടും പരിഹരിച്ചിട്ടില്ല. 

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സീൻ വിതരണത്തിന്‍റെ രണ്ടാംഘട്ടം ആകെ അവതാളത്തിൽ. പ്രായമായവരുടെയും 45 വയസ്സിന് മുകളിലുള്ള മറ്റ് ശാരീരികാവശതകൾ ഉള്ളവരുടെയും വാക്സീൻ വിതരണം മൊത്തത്തിൽ താളം തെറ്റിയ അവസ്ഥയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കൊവിൻ പോർട്ടലിലെ സാങ്കേതികത്തകരാർ മണിക്കൂറുകൾ പിന്നിട്ടിട്ടും പരിഹരിച്ചിട്ടില്ല. ഇതോടെ, പലയിടത്തും പ്രായമായവരുടെയും മറ്റ് ശാരീരികാവശതകൾ ഉള്ളവരുടെയും നീണ്ട നിരയാണ്. കാത്തിരുന്ന് വലയുകയാണ് വൃദ്ധർ.

ഒരു ദിവസം ഇരുന്നൂറ് ദിവസം പേരെ വരെ വാക്സീൻ നൽകി പറഞ്ഞുവിടുകയാണ് ആശുപത്രികൾ. തിരക്ക് കൂടിയതോടെ, മറ്റൊരു ദിവസത്തേക്ക് വാക്സീൻ നൽകാൻ ടോക്കൺ നൽകി പറഞ്ഞുവിടുകയാണ് ആശുപത്രി അധികൃതർ. തിരുവനന്തപുരം തൈക്കാട് ജനറൽ ആശുപത്രിയിൽ അടക്കം വലിയ ബഹളമാണ് രാവിലെ ഉണ്ടായത്. 

സ്പോട്ട് റജിസ്ട്രേഷനായി വൃദ്ധരടക്കം ആശുപത്രിയിൽ പോകരുതെന്ന് സാമൂഹ്യസുരക്ഷാമിഷൻ ഡയറക്ടർ മുഹമ്മദ് അഷീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിൻ ആപ്പിലോ കൊവിൻ പോർട്ടലിലോ കയറി സെൽഫ് റജിസ്ട്രേഷൻ ചെയ്ത് മാത്രമേ ആശുപത്രിയിൽ പോകാവൂ എന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വാക്സീൻ നൽകേണ്ടത് അത്യാവശ്യമായതിനാൽ സ്ലോട്ടുകൾ വിഭജിക്കുന്നതിലെ തിരക്കും വാക്സീൻ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്നും മുഹമ്മദ് അഷീൽ വ്യക്തമാക്കുന്നു. 

click me!