15-ന് മുകളിൽ ടിപിആർ ഉള്ള ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക്, 5-ന് താഴെ ടിപിആർ വന്നാൽ ഇളവുകൾ

Published : Jul 06, 2021, 04:51 PM IST
15-ന് മുകളിൽ ടിപിആർ ഉള്ള ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക്, 5-ന് താഴെ ടിപിആർ വന്നാൽ ഇളവുകൾ

Synopsis

ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ  സി വിഭാഗത്തിലും ഉൾപ്പെടുത്തി. വിശദമായി വായിക്കാം. 

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.  

ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ  സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15-ന് മുകളിൽ ടിപിആർ ഉള്ള  പ്രദേശങ്ങൾ കാറ്റ​ഗറി ഡി-യിൽ  ആയിരിക്കും. ജൂലൈ ഏഴ് ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

എ, ബി വിഭാഗത്തിൽ  ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും.

എ വിഭാഗത്തിൽ 82, ബിയിൽ 415, സിയിൽ 362, ഡി യിൽ 175  എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്  ഒടുവിൽ കണക്കാക്കിയ ടിപിആർ പ്രകാരം ഉൾപ്പെടുക. 

എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ​ഗെയ്മുകൾക്കും, ജിമ്മുകൾക്കും എസി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്.  വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20 പേരിൽ  കുടുതൽ അനുവദിക്കുന്നതല്ല.

കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്‍റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിം​ഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർ​​ഗനിർദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര  മേഖലകളിലെ  താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെ​ഗറ്റീവ്  സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.

കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച്  ആലോചിക്കൂ. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ വിഭാ​ഗം പ്രദേശങ്ങളിലും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നിർദ്ദേശം നൽകി.  കാസർകോട്ടെ ആദിവാസി മേഖലയിലെ  രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക ഇടപെടലിന് നിർദ്ദേശിച്ചു.  

താൽക്കാലിക ജീവനക്കാരെ  ഈ ഘട്ടത്തിൽ  പിരിച്ചു വിടാൻ പാടില്ല എന്ന നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണം.  പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.  

മെഡിക്കൽ കോളേജുകൾ തുറന്നിട്ടുണ്ട്. അവിടങ്ങളിലെ ഭക്ഷണശാലകളടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് പരിശോധന സംവിധാനം ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
 

PREV
click me!

Recommended Stories

സംസ്ഥാനത്ത് ഏറ്റവുമധികം പേർ മരിക്കുന്ന അസുഖമേതാണ്? ഒറ്റ ഉത്തരം കൊവിഡ്; കണക്കുകൾ നൽകുന്ന സൂചനയെന്ത്?
കൊവിഡ് വ്യാപനം: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്, വാക്സീനേഷനും പരിശോധനകളും കൂട്ടാൻ നി‍ർദേശം