
മെല്‍ബണ്‍: ഏകദിന ലോകകപ്പിനും ഏഷ്യാ കപ്പിനുമുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിരിച്ചെത്തുന്നതും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മിന്നും ഫോമില്‍ തുടരുന്നതും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിംഗിനെ നയിച്ച ഭുവനേശ്വര്‍ കുമാറിനെ ഐപിഎല്ലിനുശേഷം ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് പരിഗണിക്കുകയോ ആരാധകര്‍ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ല. ഒരു ദശകത്തോളം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തെ നയിച്ചത് ഭുവിയായിരുന്നു.
ഇതിനിടെ തന്നെ വെള്ളം കുടിപ്പിച്ച ഇന്ത്യന്‍ ബൗളറെക്കുറിച്ച് തുറന്നുപറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ജസ്പ്രീത് ബുമ്രയോ മുഹമ്മദ് ഷമിയോ അല്ല, ഭുവനേശ്വര്‍ കുമാറാണ് 15 വര്‍ഷത്തോളം തന്നെ വെള്ളം കുടിപ്പിച്ചതെന്ന് ഫിഞ്ച് ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെ പറഞ്ഞു. ട്വിറ്ററില്‍ ഒരു ആരാധകനാണ് ഫിഞ്ചിനോട് ഭുവിയ്ക്കെതിരെ ബുദ്ധിമുട്ടിയതിനെക്കുറിച്ച് ചോദിച്ചത്. ഭുവിയെ നേരിടുമ്പോള്‍ താങ്കള്‍ നേരിട്ട വെല്ലുവിളിയെന്താണ്. കാലുകള്‍ വളരെ നേരത്തെ കുറുകെ വരുന്നതായിരുന്നോ താങ്കളുടെ പ്രശ്നം, ഒന്ന് വിശദീകരിക്കാമോ എന്നായിരുന്നു ചോദ്യം.
ഇന്‍സ്റ്റഗ്രാം വരുമാനം, കോലി ടോപ് 20യില്‍; ഓരോ പോസ്റ്റിനും നേടുന്നത്
അതെ, അത് തടയാന്‍ 15 കൊല്ലത്തോളം ഞാന്‍ ശ്രമിച്ചു എന്നായിരുന്നു ഫിഞ്ചിന്‍റെ മറുപടി. ഈ വര്‍ഷം ആദ്യം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഫിഞ്ച് ഭുവിയുടെ പന്തുകളില്‍ ഏഴ് തവണ പുറത്തായിട്ടുണ്ട്. ഏകദിനത്തില്‍ നാലു തവണയും ടി20യില്‍ മൂന്ന് തവണയും. ഏകദിനത്തില്‍ നാലു തവണയും പുറത്തായത് 2019ലെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലായിരുന്നു.
പരിക്കും ഫോമില്ലായ്മയും കാരണം, ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഭുവനേശ്വര്‍ കുമാറിന് കഴിഞ്ഞ ഐപിഎല്ലിലും തിളങ്ങാനായിരുന്നില്ല. ഏഷ്യാ കപ്പിനോ ഏകദിന ലോകകപ്പിനോ ഉള്ള താരങ്ങളുടെ സാധ്യതാ പട്ടികയില്‍ പോലും 32കാരനായി ഭുവനേശ്വര്‍ കുമാര്‍ ഇപ്പോഴില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് ഭുവി അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. കഴിഞ്ഞ മാസം ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ക്രിക്കറ്റര്‍ എന്ന വാക്കു മാറ്റിയത് ഭുവി വിരമിക്കല്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്ന ആഭ്യൂഹത്തിന് കാരണമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!