
ദുബായ്: ഏമേര്‍ജിംഗ് ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് റണ്‍സിന് വീഴ്ത്തി ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ത്യ ഉയര്‍ത്തിയ 184 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെ നേടാനായുള്ളു. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ തകര്‍ത്തടിച്ച അബ്ദുൾ സമദിനെ(15 പന്തില്‍ 25) മടക്കിയ കാംബോജ് മൂന്നാം പന്തിലും അവസാന പന്തിലും ബൗണ്ടറി വഴങ്ങിയെങ്കിലും പാകിസ്ഥാന് 9 റണ്‍സെ നേടാനായുള്ളു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 183-8, പാകിസ്ഥാന്‍ 20 ഓവറില്‍ 176-7.
ഇന്ത്യ ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് തുടക്കത്തിലെ തിരിച്ചടിയേറ്റു.ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ച ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസിനെ(6) രണ്ടാം പന്തില്‍ കാംബോജ് മടക്കി.രണ്ട് റണ്‍സെടുത്ത ഉമൈര്‍ യൂസഫിനയും കാംബോജ് തന്നെ പവര്‍ പ്ലേയില്‍ വീഴ്ത്തി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ യാസിര്‍ ഖാനും(22 പന്തില്‍ 33), ഖാസിം അക്രവും(27) മികച്ച കൂട്ടുകെട്ടിലൂടെ പാകിസ്ഥാന് പ്രതീക്ഷ നല്‍കി.യാസിര്‍ ഖാന്‍ പുറത്തായശേഷം 41 റണ്‍സെടുത്ത അറാഫത്ത് മിന്‍ഹാസും അബ്ദുള്‍ സമദും അബ്ബാസ് അഫ്രീദിയും(9 പന്തില്‍ 18) പൊരുതി നോക്കിയെങ്കിലും പാകിസ്ഥാന് ലക്ഷ്യത്തിലെത്താനായില്ല. ഇന്ത്യക്കായി അന്‍ഷുല് കാംബോജ് 33 റണ്‍സിന് 3 വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സടിച്ചത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അഭിഷേക് ശര്‍മയും പ്രഭ്‌സിമ്രാന്‍ സിംഗും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 68 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ 22 പന്തില്‍ 35 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ മടക്കി സൂഫിയാന്‍ മുഖീം പാകിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. തൊട്ട് പിന്നാലെ പ്രഭ്‌സിമ്രാനെ(19 പന്തില്‍ 36) അറാഫത്ത് മിന്‍ഹാസ് വീഴ്ത്തി.
ക്യാപ്റ്റന്‍ തിലക് വര്‍മയും നെഹാല്‍ വധേരയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി.പതിനാലാം ഓവറില്‍ സ്കോര്‍ 113ല്‍ നില്‍ക്കെ നെഹാല്‍ വധേര(22 പന്തില്‍ 25) വീണു. സൂഫിയാന്‍ മുഖീമിന് തന്നെയായിരുന്നു വിക്കറ്റ്.പിന്നാലെ ആയുഷ് ബദോനിയും(2) നിരാശപ്പെടുത്തി മടങ്ങി.എന്നാല്‍ ഒരറ്റത്ത് ഉറച്ചു നിന്ന തിലക് വര്‍മ ഇന്ത്യയെ 150 കടത്തി. പത്തൊമ്പതാം ഓവറില്‍ തിലക് വര്‍മ(35 പന്തില്‍ 44) പുറത്തായെങ്കിലും രമണ്‍ദീപ് സിംഗും(11 പന്തില്‍ 17), നിഷാന്ത് സന്ധുവും(3 പന്തില്‍ 6), റാസിക് ദര്‍ സലാമുംൾ(1 പന്തില്‍ 6*) ചേര്‍ന്ന് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!