ആഷസ് പരമ്പരയ്ക്ക് നാളെ തുടക്കം; കിരീടം തിരിച്ചുപിടിക്കാന്‍ ഇംഗ്ലണ്ട്, നിലനിര്‍ത്താന്‍ ഓസീസ്

By Web TeamFirst Published Jul 31, 2019, 4:01 PM IST
Highlights

ആഷസ് പോരാട്ടത്തിന് നാളെ ഇംഗ്ലണ്ടില്‍ പിച്ചൊരുങ്ങും. കഴിഞ്ഞ തവണ ഓസ്‌ട്രേലിയക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ഇത്തവണ സ്വന്തം നാട്ടില്‍ കിരീടം തിരിച്ചുപിടിക്കാനാണ് ഒരുങ്ങുന്നത്. 2001ന് ശേഷം ഓസീസിന് ഇംഗ്ലണ്ടില്‍ പരമ്പര നേടാനായിട്ടില്ലെന്നും ഓര്‍ക്കണം.

ലണ്ടന്‍: ആഷസ് പോരാട്ടത്തിന് നാളെ ഇംഗ്ലണ്ടില്‍ പിച്ചൊരുങ്ങും. കഴിഞ്ഞ തവണ ഓസ്‌ട്രേലിയക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ഇത്തവണ സ്വന്തം നാട്ടില്‍ കിരീടം തിരിച്ചുപിടിക്കാനാണ് ഒരുങ്ങുന്നത്. 2001ന് ശേഷം ഓസീസിന് ഇംഗ്ലണ്ടില്‍ പരമ്പര നേടാനായിട്ടില്ലെന്നും ഓര്‍ക്കണം. എഡ്ജ്ബാസ്റ്റണിലാണ് ആദ്യമത്സരം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയാണിത്. 

ടിം പെയ്‌നിന്റെ നായകത്വത്തിലാണ് ഓസീസ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ നയിക്കുന്നത് ജോ റൂട്ടും. ഏകദിന ലോകകപ്പിന് ശേഷം നടന്ന ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസമുണ്ട് ഇംഗ്ലണ്ടിന്. ഓസ്‌ട്രേലിയ ആവട്ടെ ലോകകപ്പിന് ശേഷമുള്ള ആദ്യ ടെസ്റ്റിനാണ് ഇറങ്ങുന്നത്. 

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്കുമാറി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ തിരിച്ചെത്തിയത് ഓസീസിന്റെ കരുത്ത് വര്‍ധിപ്പിക്കും. പരിക്കില്‍ നിന്ന് മോചിതരായ ഉസ്മാന്‍ ഖവാജയും ജയിംസ് പാറ്റിന്‍സണും ടീമില്‍ തിരിച്ചെത്തി.

ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബൗളിങ് കരുത്ത്. എന്നാല്‍ ബാറ്റിങ് ലൈനപ്പില്‍ ആശങ്കയുണ്ട്. അയര്‍ലന്‍ഡിനെതിരെ ആദ്യ ഇന്നിങ്‌സില്‍ മോശം  പ്രകടനമായിരുന്നു ബാറ്റ്‌സ്മാന്മാരുടേത്.

click me!