
ഇന്‍ഡോര്‍: ഇന്‍ഡോറിലെ ബാറ്റിംഗ് പറുദീസയില്‍ ഓസ്ട്രേലിയയെ കറക്കിയിട്ട ബൗളിംഗ് പ്രകടനത്തോടെ ആര്‍ അശ്വിന്‍ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിച്ചു. അശ്വിന്‍ ടീമിലെത്തുമ്പോള്‍ പുറത്താകുക ഇടം കൈയന്‍ സ്പിന്നറായ അക്സര്‍ പട്ടേല്‍ ആയിരിക്കുമെന്നാണ് സൂചന. ലോകകപ്പിനുള്ള പ്രൊവിഷണല്‍ സ്ക്വാഡില്‍ ഉള്‍പ്പെട്ട അക്സര്‍ പട്ടേലിന് ഏഷ്യാ കപ്പിനിടെ പരിക്കേറ്റത് അശ്വിന് അനുഗ്രഹമായിരുന്നു. 27വരെ ലോകകപ്പിനുള്ള പ്രൊവിഷണല്‍ സ്ക്വാഡില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് അവസരമുണ്ട്. 28ന് പ്രഖ്യാപിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ സ്ക്വാഡില്‍ അശ്വിനുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിനുശേഷമാണ് മധ്യനിരയില്‍ ഇടംകൈയന്‍ ബാറ്റര്‍മാരുള്ള ടീമുകള്‍ക്കെതിരെ ഓഫ് സ്പിന്നറുടെ അഭാവം തിരിച്ചടിയാകുമെന്ന് ഇന്ത്യ തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് 20 മാസമായി ഏകദിനം കളിക്കാത്ത അശ്വിനെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായത്.
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തെങ്കിലും ഒരു വിക്കറ്റെ അശ്വിന് നേടാനായിരുന്നുള്ളു. ആദ്യ മത്സരത്തിലെ ബൗളിംഗ് പ്രകടനം അശ്വിന് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കിയില്ലെങ്കിലും ബാറ്റിംഗ് പറുദീസയും ചെറിയ ബൗണ്ടറികളുമുള്ള ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പുറത്തെടുത്ത മൂന്ന് വിക്കറ്റ് പ്രകടനം അശ്വിന് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കിയെന്നാണ് വിലയിരുത്തല്‍. ഏഴോവറില്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അശ്വിന്‍ ഓസീസ് മധ്യനിരയെ കറക്കിവീഴ്ത്തിയതാണ് ഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.
അശ്വിനൊപ്പം മറ്റൊരു ഓഫ് സ്പിന്നറായ വാഷിംഗ്‌ടണ്‍ സുന്ദറിനെയും ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമിലുള്‍പ്പെടുത്തിയിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും അശ്വിന് തന്നെ അവസരം നല്‍കാനുള്ള തീരുമാനവും ലോകകപ്പ് മുന്നില്‍ കണ്ടാണ് എന്നാണ് കരുതുന്നത്. 27ന് നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും അശ്വിന് തന്നെയാകും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുക. അതേസമയം, അവസാന ഏകദിനത്തിനുള്ള ടീമിലുണ്ടെങ്കിലും അക്സറിന് പരിക്ക് തിരിച്ചടിയാകും. പരിക്ക് മാറി തിരിച്ചെത്തിയാലും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ഇടം കൈയന്‍ സ്പിന്നറായി ടീമിലുള്ളതിനാല്‍ അക്സറിനെക്കാള്‍ പരിഗണന അശ്വിന് കിട്ടുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!