താക്കൂര്‍- സുന്ദര്‍ സഖ്യത്തിന്റെ ചെറുത്തുനില്‍പ്പ് ഫലം കണ്ടു; ഒന്നാം ഇന്നിങ്‌സ് ഓസീസിന് നേരിയ ലീഡ്

By Web TeamFirst Published Jan 17, 2021, 1:20 PM IST
Highlights

ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ് അഞ്ച് വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസീസിന് 33 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369നെതിരെ ഇന്ത്യ മൂന്നാംദിനം 336 റണ്‍സിന് പുറത്തായി. മുന്‍നിരയും മധ്യനിരയും ഒരുപോലെ പരാജയപ്പെട്ടപ്പോള്‍ ഷാര്‍ദുല്‍ താക്കൂര്‍ (67), വാഷിംഗ്ടണ്‍ സുന്ദര്‍ (62) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് തുണയായത്. ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ് അഞ്ച് വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍ (20), മാര്‍കസ് ഹാരിസ് (1) എന്നിവരാണ് ക്രീസില്‍. മൊത്തത്തില്‍ 54 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്.

ഇന്ത്യക്ക് തുണയായത് താക്കൂര്‍- സുന്ദര്‍ കൂട്ടുകെട്ട്

കേവലം നെറ്റ് ബൗളര്‍മാരായി ടീമിലെത്തിതത് താരങ്ങളാണ് താക്കൂറും സുന്ദറും. എന്നാല്‍ മുന്‍നിര താരങ്ങളെ നാണിപ്പിക്കുന്ന പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. 123 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ടെസ്റ്റ് സമനിലയിലേക്കാണ് നിങ്ങുന്നതെങ്കില്‍ ഇരുവരും കൂട്ടുകെട്ട് നിര്‍ണായകമാവും. രണ്ട് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നാണ് താക്കൂറിന്റെ ഇന്നിങ്‌സ്. സുന്ദര്‍ ഏഴ് ഫോറും ഒരു സിക്‌സും നേടി. ആറിന് 186 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് ഇരുവരും ഒത്തുച്ചേര്‍ന്നത്. തന്റെ രണ്ടാം ടെസ്റ്റ് മത്സരം മാത്രം കളിക്കുന്ന താക്കൂര്‍ 115 പന്തിലാണ് 67 റണ്‍സെടുത്തത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡാവുമ്പോള്‍ ടെസ്റ്റ് കരിയറില്‍ എന്നെന്നും ഓര്‍ക്കാനുള്ള ഒരു പ്രകടനം താക്കൂര്‍ സ്വന്തമാക്കിയിരുന്നു. സുന്ദര്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. നവ്ദീപ് സൈനി (5), മുഹമ്മദ് സിറാജ് (13) എന്നിവരെ ഹേസല്‍വുഡ് പുറത്താക്കി. നടരാജന്‍ (1) പുറത്താവാതെ നിന്നു.

പ്രതിരോധിക്കാന്‍ മറന്ന് മധ്യനിര

മധ്യനിര താരങ്ങളുടെ നിരുത്തരവാദിത്തമാണ് ഇന്ത്യയെ ഈ  അവസ്ഥയിലെത്തിച്ചത്. ചേതേശ്വര്‍ പൂജാര (25), അജിന്‍ക്യ രഹാനെ (37), മായങ്ക് അഗര്‍വാള്‍ (38), ഋഷഭ് പന്ത് (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പൂജാര ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കി.


ലഞ്ചിന് പിരിയാന്‍ അഞ്ച് ഓവര്‍ മാത്രമുളളപ്പോഴാണ് രഹാനെ പുറത്താവുന്നത്. അതും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരു മോശം പന്തില്‍. രഹാനെ ഡ്രൈവിന് ശ്രമിച്ചപ്പോള്‍ മൂന്നാം സ്ലിപ്പില്‍ മാത്യൂ വെയ്ഡിന് ക്യാച്ച്. നന്നായി തുടങ്ങിയ ശേഷമാണ് രഹാനെ മടങ്ങുന്നത്. ക്യാപറ്റന്റെ ചുവടുപിടിച്ച് മികച്ച തുടക്കത്തിന് ശേഷം മായങ്കും പവലിയനില്‍ തിരിച്ചെത്തി. ഹേസല്‍വുഡിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച്. പന്തും ഇതാവര്‍ത്തിച്ചു. 29 പന്തില്‍ 23 റണ്‍സ് നേടിയ താരവും ഹേല്‍വുഡിന് വിക്കറ്റ്. 

മികച്ച തുടക്കം മുതലാക്കാതെ രോഹിത്

ഇന്നലെ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായ്. അതില്‍ ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായി രീതി. തീര്‍ത്തും വിക്കറ്റ് വലിച്ചെറിയുകയായിരുന്നു അദ്ദേഹം. വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കെ ലിയോണിനെതിരെ കൂറ്റനടിക്ക് ശ്രേമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ച് ഓടിയെടുത്തു. ശുഭ്മാന്‍ ഗില്ലിന്റെ (7) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഏഴാം ഓവറില്‍ കമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച് നല്‍കി ഗില്‍ മടങ്ങി.

ഓസീസിനെ തുടക്കകാര്‍ എറിഞ്ഞിട്ടു

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തീര്‍ന്നു. മര്‍നസ് ലബുഷെയ്‌നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടിം പെയ്ന്‍ (50), കാമറൂണ്‍ ഗ്രീന്‍ (47), മാത്യൂ വെയ്ഡ് (45) എന്നിവരും ഭേദപ്പട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ എടുത്തുപറയേണ്ടത് പരിചയസമ്പത്തില്ലാത്ത ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്ത് തന്നെയാണ്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ടി നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ വീതം വീഴ്ത്തി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റുണ്ട്.

ലെബുഷെയ്‌നിന്റെ അഞ്ചാം സെഞ്ചുറി

നേരത്തെ മര്‍നസ് ലബുഷെയ്‌നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് സഹായകമായത്. ടെസ്റ്റ് കരിയറില്‍ അഞ്ചാം സെഞ്ചുറിയാണ് താരം പൂര്‍ത്തിയാക്കിയത്. 204 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ലബുഷെയ്ന്‍ 38ല്‍ നില്‍ക്കെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഗള്ളിയില്‍ അവസരം നഷ്ടമാക്കി. ഇതിന് കനത്ത വിലയും നല്‍കേണ്ടിവന്നു. സ്റ്റീവന്‍ സമിത്ത് (36), മാത്യൂ വെയ്ഡ് (45) എന്നിവര്‍ക്കൊപ്പം ലബുഷെയ്ന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. സ്മിത്തിനൊപ്പം 70 റണ്‍സും വെയ്ഡിനൊപ്പം 113 റണ്‍സും താരം കൂട്ടിച്ചേര്‍ത്തു.

click me!