കൂറ്റനടികളുമായി പാണ്ഡ്യ- ജഡേജ സഖ്യം; ഓസീസിനെതിരെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

By Web TeamFirst Published Dec 2, 2020, 12:53 PM IST
Highlights

 മുന്‍ താരങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഹാര്‍ദിക് പാണ്ഡ്യ (92), രവീന്ദ്ര ജഡേജ (66) എന്നിവരുടെ ഇന്നിങ്‌സ് ഇന്ത്യക്ക് തുണായായി. ക്യാപ്റ്റന്‍ വിരാട് കോലി 63 റണ്‍സെടുത്തു.
 

കാന്‍ബെറ: ഇന്ത്യക്കെതിരെ അവസാന ഏകദിനത്തില്‍ 303 റണ്‍സ് വിജയലക്ഷ്യം. കാന്‍ബറ, മനുക ഓവലില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. മുന്‍ താരങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഹാര്‍ദിക് പാണ്ഡ്യ (92), രവീന്ദ്ര ജഡേജ (66) എന്നിവരുടെ ഇന്നിങ്‌സ് ഇന്ത്യക്ക് തുണായായി. ക്യാപ്റ്റന്‍ വിരാട് കോലി 63 റണ്‍സെടുത്തു. ഓസീസിന് വേണ്ടി അഷ്ടണ്‍ അഗര്‍ രണ്ട് വിക്കറ്റെടുത്തു.

ഒരു ഘട്ടത്തില്‍ അഞ്ചിന് 152 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ഒത്തുച്ചേര്‍ന്ന പാണ്ഡ്യ- ജഡേജ സഖ്യമാണ് ഇന്ത്യന്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 150 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പാണ്ഡ്യ 75 പന്തുകളില്‍ നിന്ന് 90 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടും. ജഡേജ 50 പന്തിലാണ് 66 റണ്‍സെടുത്തത്. മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിഹ്‌സ്. മുന്‍നിര താരങ്ങളില്‍ കോലി മാത്രമാണ് പിടിച്ചുനിന്നത്. 78 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ 63 റണ്‍സെടുത്തു. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുട ഇന്നിങ്‌സ്.

എന്നാല്‍ മറ്റുതാരങ്ങള്‍ക്കൊന്നും ചെറുത്തുനില്‍ക്കാനായില്ല. ശിഖര്‍ ധവാന്‍ (16), ശുഭ്മാന്‍ ഗില്‍ (33), ശ്രേയസ് അയ്യര്‍ (19), കെ എല്‍ രാഹുല്‍ (5) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സീന്‍ അബോട്ടിന്റെ പന്തില്‍ അഷ്ടണ്‍ അഗറിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നീടെത്തിയ കോലി ഗില്ലിനൊപ്പം ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 46 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അഗറിനെതിരെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന ഗില്‍ പവലിയനില്‍ തിരിച്ചെത്തി. സ്വീപ്പ് ഷോട്ടിന് ശ്രമിക്കുന്നതിനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ഗില്‍ ഇത്രയും റണ്‍സെടുത്തത്.

അയ്യറിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല. മികച്ച തുടക്കം കിട്ടിയെങ്കിലും ആഡം സാംപയുടെ പന്തില്‍ മര്‍നസ് ലബുഷാനെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. രാഹുല്‍ വന്നത്  പോലെ മടങ്ങി. അഗറിനെതിരെ സ്വീപ്പ് ഷോട്ട് കളിക്കുന്നതിനിടെ താരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം കോലിലും മടങ്ങി. 77 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെയാണ് കോലി 63 റണ്‍സെടുത്തത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു കോലി.

നേരത്തെ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം പ്ലയിംഗ് ഇലവനില്‍ തിരിച്ചെത്തി. മായങ്ക് അഗര്‍വാളിന് പകരമായിട്ടാണ് ഗില്‍ എത്തുന്നത്. ഐപിഎല്‍ സെന്‍സേഷന്‍ ടി നടരാജനും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറും. മുഹമ്മദ് ഷമിക്ക് പകരമാണ് നടരാജനെത്തുന്നത്. മോശം ഫോമില്‍ കളിക്കുന്ന നവ്ദീപ് സൈനിക്ക് പകരം ഷാര്‍ദുള്‍ താക്കൂര്‍ ടീമിലെത്തി. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലും പുറത്തായി. കുല്‍ദീപ് യാദവാണ് ടീമിലെത്തിയത്. ഓസീസ് ടീമിലും മാറ്റങ്ങളുണട്്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ കളിക്കുന്നില്ല. സീന്‍ അബോട്ട്, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍ എന്നിവര്‍ ടീമിലെത്തി. വാര്‍ണര്‍ക്ക് പകരം മര്‍നസ് ലബുഷാനെ ഓപ്പണ്‍ ചെയ്യും. 

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുള്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ടി നടരാജന്‍.

ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്, മര്‍നസ് ലബുഷാനെ, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മൊയ്‌സസ് എന്റിക്വസ്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍, സീന്‍ അബോട്ട്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

click me!