
മുംബൈ: ഐപിഎല്ലില്‍ മിന്നും ഫോമില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടിയായി യുവ ഓപ്പണര്‍ ആയുഷ് മത്രെയുടെ പരിക്ക്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റ 18കാരനായ മാത്രെയ്ക്ക് വരാനിരിക്കുന്ന ഏതാനും മത്സരങ്ങള്‍ നഷ്ടമാകും. പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് അറിയാന്‍ തിങ്കളാഴ്ച സ്‌കാനിംഗ് നടത്തും. ഹൈദരാബാദിനെതിരായ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു മാത്രെ. എന്നാല്‍ വേഗത്തില്‍ രണ്ടാം റണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ താരത്തിന്റെ ഇടത് കാലിലെ പേശികള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
ടീം ഫിസിയോയുടെ സഹായത്തോടെയാണ് താരം കളം വിട്ടത്. 'അദ്ദേഹത്തിന് ഹാംസ്ട്രിംഗ് പരിക്ക് സംഭവിച്ചിട്ടുണ്ട്. എത്രത്തോളം ഗൗരവമാണെന്ന് അറിയില്ലെങ്കിലും അത് മോശമാണെന്ന് തോന്നുന്നു.' എന്ന് ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസ്സി പറഞ്ഞു. മാത്രെയുടെ അഭാവം ടീമിന് വലിയ നഷ്ടമാണെന്നും എന്നാല്‍ മറ്റൊരു താരത്തിന് ഇത് അവസരം നല്‍കുമെന്നും ഹസ്സി കൂട്ടിച്ചേര്‍ത്തു.
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന എം എസ് ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചും ഹസ്സി പ്രതികരിച്ചു. പേശീവലിവിനെ തുടര്‍ന്ന് ഈ സീസണിലെ എല്ലാ മത്സരങ്ങളും ധോണിക്ക് നഷ്ടമായിരുന്നു. ധോണി നിലവില്‍ മുംബൈയില്‍ ടീമിനൊപ്പമുണ്ട്. ''അദ്ദേഹത്തിന്റെ റീഹാബിലിറ്റേഷന്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ട്, ബാറ്റിംഗിലും അദ്ദേഹം സംതൃപ്തനാണ്. എന്നാല്‍ വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. എപ്പോള്‍ കളിക്കുമെന്ന് ഉറപ്പില്ലെങ്കിലും എത്രയും വേഗം അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.'' ഹസ്സി പറഞ്ഞു.
പരിക്കേറ്റ ഖലീല്‍ അഹമ്മദിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിഎസ്‌കെ. ഇതിന്റെ ഭാഗമായി മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ആകാശ് മധ്വാള്‍ ഹൈദരാബാദില്‍ നടന്ന ട്രയല്‍സില്‍ പങ്കെടുത്തു. കൂടാതെ രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കറും മുംബൈയില്‍ നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കും. ഏപ്രില്‍ 23ന് വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!