
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിയില്‍ പാകിസ്ഥാന്‍ ടീമിനെയും ക്യാപ്റ്റൻ ബാബര്‍ അസമിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നായകന്‍ വസീം അക്രം. സീനിയര്‍ താരങ്ങളായ മുഹമ്മദ് റിസ്‌വാനും ഇഫ്തീഖര്‍ അഹമ്മദും ഫഖര്‍ സമനുമെല്ലാം സാഹചര്യങ്ങള്‍ മനസിലാക്കി കളിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും രാജ്യാന്തര ക്രിക്കറ്റില്‍ 10 വര്‍ഷമായി കളിക്കുന്ന ഇവരെ എന്ത് പഠിപ്പിക്കാനാണെന്നും അക്രം സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ചോദിച്ചു.
അവര്‍ കഴിഞ്ഞ 10 വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നവരാണ്. അതുകണ്ട് തന്നെ ഇനി അവരെ ഒന്നും പഠിപ്പിക്കാൻ എനിക്കാവില്ല. മത്സരഗതിയെക്കുറിച്ച് റിസ്‌വാന് യാതൊരു ധാരണയുമില്ലായിരുന്നു. രണ്ടാം സ്പെല്ലിന് ബുമ്രെയ രോഹിത് കൊണ്ടുവന്നത് വിക്കറ്റെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. ഈ സാഹചര്യത്തില്‍ ബുമ്രയെ കരുതലോടെ കളിക്കുന്നതിന് പകരം ആദ്യ പന്തില്‍ തന്നെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചു.
മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ടീമിലെ തങ്ങളുടെ സ്ഥാനത്തിന് ഇളക്കമൊന്നും വരില്ലെന്നാണ് പാക് താരങ്ങള്‍ കരുതുന്നത്. കോച്ചിനെയോ സപ്പോര്‍ട്ട് സ്റ്റാഫിനെയോ മാത്രമെ പാക് ക്രിക്കറ്റ് ബോര്‍ഡ് മാറ്റൂ. എന്നാല്‍ കോച്ചിനെ മാത്രമല്ല, ടീമിനെ ഒന്നാകെ മാറ്റേണ്ട സമയമായി.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയശേഷം ഷഹീന്‍ അഫ്രീദിയും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും കണ്ടാല്‍ മിണ്ടാറില്ല. ഇത് രാജ്യാന്തര ക്രിക്കറ്റാണ്. രാജ്യത്തിനായാണ് നിങ്ങള്‍ കളിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരെ വീട്ടിലിരുത്തുകയാണ് വേണ്ടതെന്നും അക്രം പറഞ്ഞു.
പാകിസ്ഥാന്‍റെ ദയനീയ പ്രകടനം കണ്ട് തനിക്ക് എന്തെങ്കിലും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് മുന്‍ പേസര്‍ വഖാര്‍ യൂനിസ് പറഞ്ഞു. മികച്ച ടീമായ ഇന്ത്യക്കെതിരെ ജയം പാകിസ്ഥാന് തളികയില്‍ വെച്ച് നീട്ടിയതാണ്. അതുപോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവരെക്കുറിച്ച് എന്ത് പറയാനാണ്. ആരാധകരെ ഞെട്ടിക്കുന്ന പ്രകടനാണ് പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ചെറിയ ചില കൂട്ടുകെട്ടുകളുണ്ടായിരുന്നങ്കിലും പാകിസ്ഥാന് ജയത്തിലെത്താനായില്ലെന്നും വഖാര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!