
ഇസ്ലാമാബാദ്: ബംഗ്ലാദേശിനെതിരെയുള്ള വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം ബാബര്‍ അസമിനെ ഒഴിവാക്കി. 2026-ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഈ നടപടി. ടൂര്‍ണമെന്റില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 91 റണ്‍സ് മാത്രമാണ് ബാബറിന് നേടാനായത്. സൂപ്പര്‍ 8 ഘട്ടത്തില്‍ പാകിസ്ഥാന്‍ പുറത്താവുകയും ചെയ്തു. ടി20യിലെ ഫോമില്ലായ്മയ്ക്ക് പുറമെ, ബാബറിന്റെ ഏകദിന കണക്കുകളും മോശമാണ്. 2025ല്‍ 17 ഇന്നിംഗ്സുകളില്‍ നിന്ന് 34 ശരാശരിയില്‍ 544 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 77.16 എന്ന താഴ്ന്ന നിലയിലുമായിരുന്നു. ഇതിനിടെ ടി20 ഫോര്‍മാറ്റില്‍ നിന്നും ബാബര്‍ വിരമിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട.
തുടര്‍ച്ചയായ ഐസിസി ടൂര്‍ണമെന്റുകളിലെ തിരിച്ചടികള്‍ക്ക് ശേഷം ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: അബ്ദുള്‍ സമദ്, മാസ് സദാഖത്ത്, മുഹമ്മദ് ഗാസി ഗോരി, സാദ് മസൂദ്, സാഹിബ്‌സാദ ഫര്‍ഹാന്‍ ഷാമില്‍ ഹുസൈന്‍. 2025ലെ റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പിലെ താരമായ മാസ് സദാഖത്തിന്റെ വരവ് ശ്രദ്ധേയമാണ്. ടൂര്‍ണമെന്റില്‍ 258 റണ്‍സും 7 വിക്കറ്റും നേടിയ ഈ ഇരുപതുകാരന്‍ മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ടീമിലെത്തിയത്.
ടി20 ലോകകപ്പിലെ വിസ്മയ പ്രകടനമാണ് സാഹിബ്‌സാദ ഫര്‍ഹാന് ആദ്യമായി ഏകദിന ടീമില്‍ ഇടം നേടിക്കൊടുത്തത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഫര്‍ഹാന്‍ സ്വന്തമാക്കി (383 റണ്‍സ്). ഒരു ടി20 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടവും ഫര്‍ഹാന്റെ പേരിലായിരുന്നു. പേസര്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി തന്നെ ടീമിനെ നയിക്കും. മുഹമ്മദ് റിസ്വാന്‍, ഹാരിസ് റൗഫ് എന്നീ മുതിര്‍ന്ന താരങ്ങള്‍ ടീമില്‍ തുടരുന്നുണ്ട്. ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര മാര്‍ച്ച് 11നാണ് ആരംഭിക്കുന്നത്.
പാകിസ്ഥാന്‍ ടീം: ഷഹീന്‍ ഷാ അഫ്രീദി (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹുസൈന്‍ താലാത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഗാസി ഗോരി (വിക്കറ്റ് കീപ്പര്‍), സാദ് മസൂദ്, സാഹിബ്‌സാദ ഫര്‍ഹാന്‍, സല്‍മാന്‍ അലി ആഗ, ഷാമില്‍ ഹുസൈന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!